ADVERTISEMENT

തിരുവനന്തപുരം ∙ ദയാദാക്ഷിണ്യമില്ലാതെ മുഖ്യമന്ത്രിയെയും സർക്കാരിനെയും പ്രഹരിച്ചിരിക്കുകയാണ് ഗവർണർ. അസാധാരണമായ ഈ നടപടിക്ക് അസാധാരണമായ പ്രത്യാഘാതങ്ങളും ഉണ്ടാകാം. കണ്ണൂരിൽ മുഖ്യമന്ത്രി കയ്യോടെ മറുപടി നൽകി. നാളെയേ അദ്ദേഹം തിരുവനന്തപുരത്ത് എത്തൂ. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിനു ശേഷം വിശദമായ പ്രതികരണത്തിനു സാധ്യതയുണ്ട്. 

രാജ്ഭവനിലെ വാർത്താ സമ്മേളനത്തോടെ ഗവർണറും സർക്കാരും ഇനി അടുക്കാനാകാത്ത വിധം അകന്നു. ‘കടക്കൂ പുറത്ത്’ എന്നു പരസ്പരം പറയുന്നില്ലെങ്കിലും ഇരു കൂട്ടരുടെയും മനോഭാവം അതു തന്നെ. നിയമസഭാ സമ്മേളനം വിളിച്ചു ഗവർണറിൽ അസംതൃപ്തി രേഖപ്പെടുത്തുന്ന പ്രമേയം വേണമെങ്കിൽ സർക്കാരിനു പാസാക്കാം. പൗരത്വ നിയമത്തെ പിന്തുണച്ചതിന്റെ പേരിൽ ആരിഫ് മുഹമ്മദ് ഖാനെതിരെ കഴിഞ്ഞ സർക്കാരിന്റെ കാലത്തു രമേശ് ചെന്നിത്തല പ്രമേയം കൊണ്ടുവന്നതാണ്. പക്ഷേ, അതു സഭയിൽ അവതരിപ്പിക്കാൻ സ്പീക്കർ അനുമതി നൽകിയില്ല.

ഭരണഘടനാ ബാധ്യതകൾ പശ്ചിമ ബംഗാൾ ഗവർണർ നിറവേറ്റുന്നില്ല എന്നാരോപിച്ച് 1969 ൽ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാട് കേരള നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച ചരിത്രമുണ്ട്. 1989 ൽ ഗവർണറായിരുന്ന രാം ദുലാരി സിൻഹയ്ക്കെതിരെ സിപിഎമ്മിലെ ഒ.ഭരതൻ പ്രമേയവുമായി വന്നു. ഗവർണർക്കെതിരെ സഭയുടെ പൊതുവികാരം പ്രകടിപ്പിക്കുക വഴി പ്രതിഷേധം കടുപ്പിക്കാമെന്നല്ലാതെ കേന്ദ്ര സർക്കാരിനു പ്രമേയം അയച്ചു കൊടുത്തതു കൊണ്ട് ഒന്നും സംഭവിക്കാനില്ല. ഗവർണറുടെ നിയമനാധികാരിയായ രാഷ്ട്രപതിക്കു പരാതി നൽകുകയാണു പിന്നീടു ചെയ്യാവുന്നത്. 

രണ്ടായാലും ബിജെപിയുടെ കേന്ദ്ര സർക്കാർ വിചാരിക്കുന്നിടത്തോളം കാലം ആരിഫ് മുഹമ്മദ്ഖാനെ പിണറായി സർക്കാരിനു സഹിക്കേണ്ടി വരും. അല്ലെങ്കിൽ വെടിനിർത്തൽ സാധ്യതകൾ ഉരുത്തിരിഞ്ഞു വരണം. ഭരണഘടനാപരമായ സംരക്ഷണമുള്ള രാഷ്ട്രപതിക്കും ഗവർണർക്കുമെതിരെ ഒരു നിയമ നടപടിയും സർക്കാരുകൾക്കോ മറ്റ് ഏജൻസികൾക്കോ നടത്താൻ കഴിയില്ല. മുഖ്യമന്ത്രിക്കെതിരെ പുതിയ തെളിവുകളൊന്നും ഗവർണർ കൊണ്ടുവന്നില്ലെന്നാണു സിപിഎം കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. 

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ.രാഗേഷ് സർക്കാർ ഉദ്യോഗസ്ഥൻ കൂടിയാണ് എന്നതു കൊണ്ടു പ്രതികരണത്തിനു മുതിർന്നിട്ടില്ല. അന്നു രാജ്യസഭാംഗമായിരുന്ന രാഗേഷ് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചതാണെന്നാണ് അദ്ദേഹത്തിനു വേണ്ടി സിപിഎം നേതാക്കൾ വിശദീകരിച്ചത്. ഇതെല്ലാം നടന്നിട്ടും പിന്നീട് അന്വേഷണമോ കേസോ ഉണ്ടാകാത്തത് എന്തുകൊണ്ടെന്ന ഗവർണറുടെ ചോദ്യത്തിന് ഉത്തരമില്ല. പൊലീസിൽ നിന്ന് ആ സമയത്തെ വിവരങ്ങളെല്ലാം ശേഖരിച്ചു മറുപടി ഉണ്ടാകുമെന്ന സൂചന ശക്തമാണ്.

ഗവർണറുടെ പടനീക്കത്തിൽ ഉള്ളാലെ സന്തോഷിക്കുന്നെങ്കിലും ആർഎസ്എസ് ബന്ധം ആരോപിക്കപ്പെടുന്ന ആരിഫ് മുഹമ്മദ്ഖാനെ പിന്തുണയ്ക്കാൻ പ്രതിപക്ഷമില്ല. ലോകായുക്ത ഭേദഗതി ബില്ലിൽ ഒപ്പിടില്ലെന്ന ഗവർണറുടെ ശാഠ്യം ലോകായുക്തയിൽ നിന്നു ചില നിർണായക വിധിന്യായങ്ങൾ വരാനിരിക്കെ പ്രതിപക്ഷത്തിനു പ്രതീക്ഷ നൽകുന്നു; സർക്കാരിന്റെ ഉറക്കം കെടുത്തുകയും ചെയ്യുന്നു.

English Summary: Governor Arif Mohammad Khan  vs  chief minister Pinarayi Vijayan war of words

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com