കോവിഡ് നിയമലംഘനം: കേസുകൾ പിൻവലിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല
Mail This Article
തിരുവനന്തപുരം ∙ കോവിഡ്കാല നിയന്ത്രണങ്ങൾ ലംഘിച്ചതിന് പൊലീസ് റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നു പൊലീസ് ഉന്നതർ അറിയിച്ചു.
കേസുകൾ എത്രത്തോളം ഉണ്ടെന്ന് അറിയാനും അനന്തര നടപടികൾ ആലോചിക്കാനും കണക്കെടുപ്പു നടക്കുന്നുണ്ട്. 2020 മാർച്ച് മുതൽ 2022 മാർച്ച് 19വരെ 12.27 ലക്ഷം പേർക്കെതിരെയാണ് കേസ് എടുത്തത്. മാർച്ചിനു ശേഷമുള്ള കണക്കു കൂടി ലഭിക്കാനുണ്ട്. ലഭ്യമായ കണക്കനുസരിച്ചു 35 കോടി രൂപയിലധികമാണ് പിഴ ചുമത്തിയിരിക്കുന്നത്. പലരും പിഴ അടച്ചിട്ടില്ല.
ക്വാറന്റീൻ ലംഘനം മുതൽ മാസ്ക് ധരിക്കാത്തതു വരെയാണ് കേസുകൾ. ഈ കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചാൽ ഇതിനകം പിഴ അടച്ചവരുടെ കാര്യത്തിൽ എന്തു നിലപാടു സ്വീകരിക്കണമെന്നും ആലോചിക്കേണ്ടി വരും. 29നു മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യും.
English Summary: No decision to withdraw cases regarding covid regulation violation