ADVERTISEMENT

കൊച്ചി∙ സംസ്ഥാനത്തിനു ബാധകമായ പരിസ്ഥിതി ലോല മേഖല (ഇഎസ്എ) വിജ്ഞാപനം അന്തിമമാക്കുന്നതു കോടതിയുടെ തുടർന്നുള്ള ഉത്തരവിനു വിധേയമാകുമെന്നു ഹൈക്കോടതി. കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) പ്രവർത്തകരായ ഇടുക്കി സ്വദേശി അജിത്കുമാർ, പത്തനംതിട്ട സ്വദേശി പ്രദീപ്കുമാർ തുടങ്ങിയവർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് വി. ജി. അരുണിന്റെ നടപടി. കേസ് ഇനി പരിഗണിക്കുന്ന തീയതിക്കു മുൻപ് വിജ്ഞാപനം അന്തിമമാക്കിയാൽ അതിന്മേൽ കോടതി നൽകുന്ന ഉത്തരവുകൾ ബാധകമാകും. കേന്ദ്ര സർക്കാരിനു വേണ്ടി ഡപ്യൂട്ടി സോളിസിറ്റർ ജനറലും സംസ്ഥാന സർക്കാരിനു വേണ്ടി സീനിയർ ഗവൺമെന്റ് പ്ലീഡറും വിശദീകരണത്തിനു സമയം തേടി. കൂടുതൽ വാദത്തിനായി കേസ് ഒക്ടോബർ 3ലേക്കു മാറ്റി. 

ഏതു നിമിഷവും അന്തിമ വിജ്ഞാപനം ഇറക്കാൻ സാധ്യതയുണ്ടെന്നു ഹർജിഭാഗം അഭിഭാഷകൻ ശ്രദ്ധയിൽപ്പെടുത്തിയ സാഹചര്യത്തിലാണു കോടതിയുടെ ഇടക്കാല ഉത്തരവ്. കേരളത്തിലെ 123 വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ 2022 ജൂലൈ 6നാണു കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ജൈവ വൈവിധ്യ ബോർഡിന്റെ വെബ്സൈറ്റിൽ കേരളത്തിലെ ഇഎസ്എ വില്ലേജുകളുടെ വിവരം പ്രസിദ്ധപ്പെടുത്തിയതിൽ ആശയക്കുഴപ്പമുണ്ടെന്നും കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ഉൾപ്പെടുന്നുണ്ടെന്നുമാണു ഹർജിക്കാരുടെ പരാതി. 

വില്ലേജുകളുടെ എണ്ണവും സ്ഥാനവും സംബന്ധിച്ച വിവരങ്ങൾ ഗസറ്റിൽ തന്നെ വേണമെന്നും സംസ്ഥാനത്തിനു ബാധകമായ ഭാഗം മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ പ്രസിദ്ധപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണു ഹർജി. 

English Summary: ESA notification to abide by high court order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com