സർവകലാശാല സ്വയംഭരണ അധികാരം മുഖ്യമന്ത്രി ഉറപ്പ് നൽകി; തെളിവായി കത്തുകൾ
Mail This Article
തിരുവനന്തപുരം ∙ സർവകലാശാലകളുടെ സ്വയംഭരണാധികാരം നിലനിർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിരുന്നുവെന്നും അതേത്തുടർന്നാണ് ചാൻസലർ സ്ഥാനം ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ നിന്നു പിന്മാറിയതെന്നും തെളിയിക്കുന്നതിനു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ പുറത്തുവിട്ടത് 7 കത്തുകൾ.
സർവകലാശാലകളിൽ ഇഷ്ടമുള്ളതുപോലെ പ്രവർത്തിക്കണമെങ്കിൽ ചാൻസലർ സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുത്തുകൊള്ളൂ എന്നു വ്യക്തമാക്കി ഗവർണർ എഴുതിയ കത്ത്, പദവി ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി, രാഷ്ട്രീയ ഇടപെടൽ ഇല്ലെങ്കിൽ മാത്രമേ താൻ തുടരൂ എന്നു വ്യക്തമാക്കി ഗവർണർ അയച്ച കത്ത് എന്നിവ ഉൾപ്പെടെയാണിത്.
സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടൽ നടത്താനുള്ള സൗകര്യത്തിന് ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുത്തു കൊള്ളാൻ അഭ്യർഥിച്ചു ഗവർണർ കത്തെഴുതിയത് കഴിഞ്ഞ ഡിസംബർ 8ന് ആണ്. ഇതിനായി ഓർഡിനൻസ് കൊണ്ടുവന്നാൽ ഉടനടി അംഗീകാരം നൽകാമെന്നും വ്യക്തമാക്കി. ഇതിന് അന്നു തന്നെ മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ചാൻസലർ സ്ഥാനം ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തമാക്കിയത്. രാഷ്ട്രീയ ഇടപെടൽ ഇല്ലെങ്കിലേ ചാൻസലർ ആയി തുടരൂ എന്ന് ഡിസംബർ 24ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഗവർണർ വ്യക്തമാക്കി. ഇക്കാര്യത്തിൽ വ്യക്തമായ ഉറപ്പും അദ്ദേഹം ആവശ്യപ്പെട്ടു.
English Summary: Governor Arif Mohammad Khan against chief minister Pinarayi Vijayan