കൂട്ടാളിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: ലഹരിസംഘം പിടിയിൽ
Mail This Article
മാന്നാർ(ആലപ്പുഴ) ∙കഞ്ചാവ് കടത്തിന്റെ പ്രതിഫലം വീതം വയ്ക്കുന്നതിനിടെ സംഘാംഗങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് കൂട്ടത്തിലെ ഒരാളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മറ്റു നാലുപേർ അറസ്റ്റിൽ.
ഒട്ടേറെ ക്രിമിനൽ കേസിലെ പ്രതിയായ തക്കാളി ആഷിക് എന്ന കായംകുളം പത്തിയൂർ എരുവ ജിജിസ് വില്ലയിൽ ആഷിക് (27), മാവേലിക്കര പല്ലാരിമംഗലം തെക്കേമുറി ചാങ്കൂർ വീട്ടിൽ ഉമേഷ് (26), ചെങ്ങന്നൂർ പാണ്ഡവൻപാറ അർച്ചന ഭവനിൽ അരുൺ വിക്രമൻ (26), മാന്നാർ വലിയകുളങ്ങര ഗംഗോത്രി കണ്ണൻകുഴിയിൽ വീട്ടിൽ രജിത് (22) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. എണ്ണക്കാട് നെടിയത്തു കിഴക്കേതിൽ നന്ദുവിനെ (22) കാറിൽ കയറ്റി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
നന്ദുവിനെ കാണാനില്ലെന്നു വീട്ടുകാർ ശനിയാഴ്ച രാത്രി മാന്നാർ പൊലീസിൽ പരാതി നൽകിയിരുന്നു. സംഘം നന്ദുവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായും പ്രതികൾ ചെങ്ങന്നൂരിലുണ്ടെന്നും പൊലീസിനു വിവരം ലഭിച്ചു. അക്രമികളിൽ നിന്നു രക്ഷപ്പെട്ട നന്ദു രാത്രി കുറ്റിക്കാട്ടിൽ ഒളിച്ചിക്കുകയായിരുന്നു. രാവിലെ സമീപത്തുള്ള ബന്ധുവീടിന്റെ മുകളിൽ കയറി ഒളിച്ചു. ഈ വീട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്നു പൊലീസെത്തി നന്ദുവിനെ സ്റ്റേഷനിലേക്കു കൊണ്ടുപോയി.
English Summary: Kidnap attempt: Drug mafia held in Mannar