ലാവ്‍ലിൻ ഹർജി പരിഗണിച്ചില്ല
Mail This Article
ന്യൂഡൽഹി ∙ എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതു വീണ്ടും മാറ്റി. 2018 ജനുവരിയിൽ നോട്ടിസ് അയച്ച ശേഷം കേസ് ഇതുവരെ 32 തവണ ലിസ്റ്റ് ചെയ്തു മാറിപ്പോയി. കഴിഞ്ഞയാഴ്ച ലിസ്റ്റ് ചെയ്തു മാറിയതിനു സമാനമായിരുന്നു ഇന്നലെയും സ്ഥിതി. ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചിലെ എല്ലാവരും ഇന്നലെ മുഴുവൻ സമയവും ഭരണഘടനാ ബെഞ്ചിൽ വാദം കേൾക്കുകയായിരുന്നു. ഹർജികൾ പലതവണ ലിസ്റ്റ് ചെയ്തിട്ടും മാറിപ്പോകുന്നതു പരിഗണിച്ച് ഇനി മാറ്റില്ലെന്നു വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്നലെ കേസ് ലിസ്റ്റ് ചെയ്തിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ സെക്രട്ടറിയായിരുന്ന കെ.മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറിയായിരുന്ന എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ എത്തിയത്. പിണറായി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേസിൽ, വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്‌ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്‌തൂരിരംഗ അയ്യർ എന്നിവർ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. തങ്ങളെയും കേസിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നൽകിയ അപ്പീൽ ഹർജിയും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.
English Summary: Lavalin case not listed