രാജ്ഭവന്റെ പഴയ ബ്ലോക്ക് അറ്റകുറ്റപ്പണി; ഗവർണർ വിഐപി മുറിയിലേക്ക് മാറി
Mail This Article
തിരുവനന്തപുരം∙ ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ പഴയ ബ്ലോക്ക് അറ്റകുറ്റപ്പണി നടത്തി മോടിപിടിപ്പിക്കുന്നു. ഈ ബ്ലോക്കിൽ താമസിച്ചിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപത്തുള്ള വിഐപി മുറിയിലേക്കു മാറി.
പഴയ മന്ദിരത്തിന്റെ ഓടുകൾ മാറ്റുകയും തറ ടൈൽസ് ഒട്ടിച്ചു ഭംഗിയാക്കുകയും ആണ്. പെയ്ന്റിങ് ജോലി കൂടി പൂർത്തിയാക്കിയാലേ ഗവർണർക്ക് സ്വന്തം കിടപ്പു മുറിയിലേക്ക് മാറാനാകൂ. അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നതു വരെ ഗവർണറെ കോവളം ഗവ. ഗെസ്റ്റ് ഹൗസിൽ താമസിപ്പിക്കണമെന്ന നിർദേശം രാജ്ഭവൻ വച്ചിരുന്നു. എന്നാൽ പിന്നീട് സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി ഈ ആവശ്യം രാജ്ഭവൻ തന്നെ പിൻവലിച്ചു.
പകരം തൈക്കാട് ഗവ. ഗെസ്റ്റ് ഹൗസിൽ ഗവർണറുടെ അതിഥികൾ എത്തിയാൽ താമസിക്കാൻ മുറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് അവിടെ മുറി നൽകിയിട്ടുണ്ട്.
ശമ്പളത്തിലെ അപാകത പരിഹരിച്ചില്ല
തിരുവനന്തപുരം∙ രാജ്ഭവനിലെ ഏതാനും തസ്തികകളുടെ ശമ്പള വർധന സംബന്ധിച്ച് ഗവർണറുടെ സെക്രട്ടറി, ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ട് ഒന്നര വർഷം ആയെങ്കിലും ശമ്പളത്തിലെ അപാകത പരിഹരിക്കാൻ നടപടി ആയില്ല.
കൺട്രോളർ, അറ്റൻഡർ, ഹെഡ് ബട്‍ലർ, ഡ്രൈവർ തസ്തികകളുടെ ശമ്പള വർധന സംബന്ധിച്ചാണ് കത്തെഴുതിയത്. രാജ്ഭവനിലെ തസ്തികകളുടെ ശമ്പള വർധന സംബന്ധിച്ച് ശമ്പള പരിഷ്കരണ കമ്മിഷന് രാജ്ഭവൻ നിർദേശം സമർപ്പിക്കുകയും കമ്മിഷൻ ശുപാർശ നൽകുകയും ചെയ്തിരുന്നതായി കത്തിൽ പറയുന്നു. എന്നാൽ ശമ്പള പരിഷ്കരണ ഉത്തരവിൽ ഈ ശുപാർശകൾ ഉൾപ്പെടുത്തിയില്ല. ഈ സാഹചര്യത്തിൽ പരിശോധിച്ച് നടപടി സ്വീകരിക്കണം എന്നായിരുന്നു ആവശ്യം.
ഇതിനിടെ, രാജ്ഭവനിൽ ഒഴിവുള്ള ഡ്രൈവർ തസ്തികകളിലേക്ക് മറ്റു സർക്കാർ വകുപ്പുകളിലെ ഡ്രൈവർമാരെ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ 30നു മുൻപ് അപേക്ഷ പൊതുഭരണ (പൊളിറ്റിക്കൽ) വകുപ്പിൽ നൽകണമെന്നാണ് നിർദേശം.
English Summary: Governor shifts residence in Raj Bhavan