ഓണത്തിന് വിളിച്ചില്ല; അയയാതെ ഗവർണർ
Mail This Article
തിരുവനന്തപുരം ∙ ഗവർണർ 5 ബില്ലുകളിൽ ഒപ്പുവച്ച് സെക്രട്ടേറിയറ്റിലേക്ക് അയച്ച ശേഷമാണ് അനുരഞ്ജന ദൗത്യവുമായി മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറി വി.പി.ജോയിയും രാജ്ഭവനിൽ എത്തിയത്. എന്നാൽ, ബില്ലുകളിൽ ഒപ്പു വയ്ക്കുന്നതിനെക്കുറിച്ചു ഗവർണറും മന്ത്രിയുമായി ചർച്ച നടന്നില്ല. മന്ത്രിയുടെ വകുപ്പിലുള്ള തദ്ദേശസ്ഥാപന പൊതുസർവീസ് ബില്ലിൽ ഗവർണർ രാവിലെ ഒപ്പിട്ടിരുന്നു.
ഗവർണറുടെ ഔദ്യോഗിക പരിപാടികൾ നേരത്തേ തീരുമാനിക്കുന്നതിനാൽ അദ്ദേഹത്തെ മുൻകൂട്ടി ക്ഷണിക്കുന്ന പതിവാണ് ഇതുവരെ ഉള്ളത്. ലഹരിവിരുദ്ധ പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഗാന്ധിജയന്തി ദിനത്തിൽ നടത്താൻ നേരത്തേ നിശ്ചയിച്ചിരുന്നു. എന്നാൽ, ഗവർണറെ അറിയിച്ചിരുന്നില്ല. ഇന്നലെ രാജേഷും ചീഫ് സെക്രട്ടറിയും എത്തുമ്പോഴേക്കും അദ്ദേഹത്തിന്റെ ആ ദിവസത്തെ പരിപാടികൾ തീരുമാനിച്ചു കഴിഞ്ഞിരുന്നു. ഒക്ടോബർ 2 നു താൻ സബർമതി ആശ്രമത്തിൽ ആയിരിക്കുമെന്നും മൂന്നിനു മാത്രമേ തിരികെ എത്തുകയുള്ളൂ എന്നും ഗവർണർ പറഞ്ഞു. ഇനി ഈ ദിവസങ്ങളിൽ ഒഴിവ് ഉണ്ടെങ്കിൽ പോലും തനിക്കു സർക്കാർ പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ഓണം. അതിനു ക്ഷണിച്ചില്ല. ഓണാഘോഷ പരിപാടിയിൽ ക്ഷണിച്ചിട്ടും പങ്കെടുത്തില്ലെന്ന വ്യാജപ്രചാരണം നടത്തിയതിലും അദ്ദേഹത്തിനു പരിഭവമുണ്ട്. ഇക്കാര്യത്തിൽ ഇതുവരെ തുടർന്ന കീഴ്‍വഴക്കം ലംഘിച്ചു. അപ്പോൾ പിന്നെ ഇനി പങ്കെടുക്കുന്നതിൽ അർഥമില്ല.
ഓണാഘോഷ പരിപാടിയിൽ ഗവർണറെ, ടൂറിസം മന്ത്രി നേരിട്ടെത്തി ക്ഷണിക്കുകയാണു പതിവ്. എന്നാൽ, ഓണാഘോഷ സമാപനത്തോട് അനുബന്ധിച്ചുള്ള ഘോഷയാത്ര കാണാനുള്ള വിഐപി പാസ് രാജ്ഭവനിൽ എത്തിച്ചതു ഗവർണർ പദവിയെ അവഹേളിക്കാനുള്ള സർക്കാരിലെ ചിലരുടെ നീക്കത്തിന്റെ ഭാഗമാണെന്ന ആരോപണവും ഉന്നയിച്ചതായി സൂചന ഉണ്ട്. ഓണാഘോഷ സമാപന ദിവസം ഗവർണർ അട്ടപ്പാടിയിൽ ആദിവാസികൾക്ക് ഒപ്പമായിരുന്നു.
English Summary: MB Rajesh visits Governor