എകെജി സെന്ററിനു നേരെ പടക്കമേറ്; യൂത്ത് കോൺ. നേതാവ് അറസ്റ്റിൽ
Mail This Article
തിരുവനന്തപുരം ∙ എകെജി സെന്ററിനു നേർക്കു പടക്കമെറിഞ്ഞ സംഭവത്തിൽ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് വി.ജിതിൻ അറസ്റ്റിൽ സംഭവം നടന്ന് 85–ാം ദിവസമാണ് അറസ്റ്റ്. പ്രതിയെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.
സിപിഎം പ്രവർത്തകർ കെപിസിസി ഓഫിസ് ആക്രമിച്ചതിലും രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് ആക്രമിച്ചതിലുമുള്ള പ്രതിഷേധ സൂചകമായാണ് എകെജി സെന്റർ ആക്രമിച്ചതെന്നു പ്രതി സമ്മതിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കൃത്യം നടത്തുന്നതിനു മുൻപ് പ്രാദേശിക നേതാക്കളുമായി ആലോചിച്ചെന്നു പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഒരു മാസത്തിലേറെയായി ജിതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് എസ്പി ടി. മധുസൂദനന്റെയും ഡിവൈഎസ്പി ജലീൽ തോട്ടത്തിലിന്റെയും നേതൃത്വത്തിലുള്ള സംഘം ഇന്നു രാവിലെ ജിതിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
പൊലീസ് പറയുന്നത്: ആക്രമണത്തിനു പിന്നിൽ ജിതിനാണെന്നു സൂചന ലഭിച്ചത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നിന്നുമാണ്.
ജൂൺ 30ന് രാത്രി 11.25ന് എകെജി സെന്ററിന്റെ മതിലിനു നേരെ പടക്കം എറിഞ്ഞശേഷം ചാര നിറത്തിലുള്ള ഡിയോ സ്കൂട്ടറിൽ ജിതിൻ ഗൗരീശപട്ടത്തുണ്ടായിരുന്ന സ്വന്തം കാറിനടുത്ത് എത്തി. കെഎസ്ഇബിയുടെ ബോർഡ് സ്ഥാപിച്ച കാറിനടുത്തേക്കു സ്കൂട്ടർ വരുന്നതും പിന്നീട് കാറിനു പിന്നാലെ ഓടിച്ചു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. കുറച്ചു മുന്നോട്ടുപോയശേഷം ജിതിൻ സ്കൂട്ടർ നിർത്തി കാറിലേക്ക് കയറി ഓടിച്ചു പോയി. കാറിൽനിന്നിറങ്ങിയ ആളാണ് ജിതിൻ വന്ന സ്കൂട്ടർ കൊണ്ടുപോയത്. ജിതിന്റെ പേരിലാണ് കാറെന്നു അന്വേഷണത്തിൽ കണ്ടെത്തി. കെഎസ്ഇബി കഴക്കൂട്ടം അസി.എക്സിക്യൂട്ടിവ് എൻജിനീയർക്കായി ഓടുന്ന ടാക്സി കാറായിരുന്നു അത്. അദ്ദേഹത്തിന്റെ മൊഴിയിൽ വൈകിട്ട് അഞ്ചുവരെ കാർ ഉപയോഗിച്ചതായി പറയുന്നു. കഴക്കൂട്ടം വരെ ഡിക്കി ചെറുതായി തുറന്ന നിലയിലാണ് കാർ ഓടിയതെന്നു സിസിടിവി ദൃശ്യങ്ങളിൽനിന്നു മനസ്സിലായി. സ്ഫോടകവസ്തു എടുക്കാൻ തുറന്നശേഷം അടയ്ക്കാൻ മറന്നതാകാം. ജിതിനെ പലതവണ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു.
സംഭവം നടന്ന സമയത്ത് ഉപയോഗിച്ച ഫോൺ 5 ദിവസത്തിനുശേഷം പ്രതി വിറ്റു എങ്കിലും പിന്നീട് കണ്ടെത്തി ഫൊറൻസിക് ലാബിൽ പരിശോധനയ്ക്കു നൽകി. പിന്നീട് വാങ്ങിയ ഫോൺ, ചോദ്യം ചെയ്യലിനെത്തുമ്പോൾ ഉള്ളടക്കം നശിപ്പിച്ചശേഷമാണ് പ്രതി ഹാജരാക്കിയിരുന്നത്. ഇതിൽനിന്ന് ചില വിവരങ്ങൾ വിദഗ്ധരുടെ സഹായത്തോടെ വീണ്ടെടുത്തപ്പോൾ ലഭിച്ച ജിതിന്റെ ടീഷർട്ട് ധരിച്ച ഫോട്ടോയും പടക്കമെറിഞ്ഞ സമയം ധരിച്ചിരുന്ന വേഷത്തിലേക്കുള്ള സൂചനയായി.
ടീഷർട്ട് വിറ്റ കടയിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ടീഷർട്ടുകളിൽ ഒന്ന് വാങ്ങിയത് ജിതിനാണെന്നു ബില്ലിലൂടെ വ്യക്തമായി. തുടർന്ന്, ഇന്നു രാവിലെ 9 മണിയോടെ മൺവിളയിലെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വസ്ത്രങ്ങളും മറ്റു തെളിവുകളും കണ്ടെടുക്കാൻ ജിതിന്റെ സുഹൃത്തിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. സുഹൃത്തിന്റെ സ്കൂട്ടറാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
എന്നാൽ നിരപരാധിയാണെന്നും തന്നെ മനഃപൂർവം കേസിൽ കുടുക്കിയതാണെന്നും ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിന്റെ നിർദേശപ്രകാരം മനഃപൂർവം കേസിൽപ്പെടുത്തിയതാണെന്നും വീട്ടിൽ പലതവണ കയറിയിറങ്ങി പൊലീസ് ബുദ്ധിമുട്ടിച്ചിരുന്നെന്നും ജിതിന്റെ കുടുംബവും ആരോപിച്ചു.
English Summary: Youth Congress worker arrested for AKG Centre attack