മന്ത്രി പങ്കെടുത്ത യോഗം ബഹിഷ്കരിച്ചു; അധ്യാപകർക്കെതിരെ നടപടിക്ക് എംജി
Mail This Article
കോട്ടയം ∙ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പങ്കെടുത്ത യോഗത്തിൽ ഹാജരാകാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കാൻ എംജി സർവകലാശാലയുടെ നീക്കം. അധ്യാപകരുടെ വിശദീകരണം വാങ്ങി 7 ദിവസത്തിനുള്ളിൽ നൽകണമെന്ന് വകുപ്പു മേധാവികൾക്കു സർവകലാശാല നിർദേശം നൽകി.
ഓഗസ്റ്റ് 27നാണു മന്ത്രി ബാലഗോപാൽ സർവകലാശാലയിൽ എത്തിയത്. സിൻഡിക്കറ്റ് അംഗങ്ങൾ, സെനറ്റ് അംഗങ്ങൾ, അധ്യാപകർ, ഗവേഷക വിദ്യാർഥികൾ എന്നിവർ മന്ത്രി നടത്തുന്ന സംവാദത്തിൽ പങ്കെടുക്കണമെന്നു റജിസ്ട്രാർ സർക്കുലർ ഇറക്കിയിരുന്നു. അധ്യാപകരിൽ ചെറിയൊരു വിഭാഗം മാത്രമേ ചടങ്ങിൽ പങ്കെടുത്തുള്ളൂ. ഭരണാനുകൂല സംഘടനയിലെ ബഹുഭൂരിപക്ഷവും വിട്ടുനിന്നു. വിദ്യാർഥികളുടെ എണ്ണവും കുറവായിരുന്നു. ചടങ്ങിൽ പങ്കെടുക്കാതിരുന്നത് ഗുരുതര വീഴ്ചയായി കണക്കാക്കി നടപടി ആരംഭിച്ചത് ഇപ്പോഴാണ്.
ഉന്നതവിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത പരിപാടിയിൽനിന്നാണ് അധ്യാപകർ വിട്ടുനിന്നതെങ്കിൽ പ്രോ വൈസ് ചാൻസലറുടെ യോഗം ബഹിഷ്കരിച്ചു എന്ന പേരിൽ നടപടി സ്വീകരിക്കാമായിരുന്നുവെന്നും എന്നാൽ, സർവകലാശാലയുമായി നേരിട്ടു ബന്ധമില്ലാത്ത ധനമന്ത്രി പങ്കെടുത്ത സംവാദത്തിൽ പങ്കെടുക്കാത്തതിന്റെ പേരിൽ നടപടി സ്വീകരിക്കുന്നതിന്റെ ഔചിത്യം മനസ്സിലാകുന്നില്ലെന്നുമാണ് അധ്യാപക സംഘടനകളുടെ വാദം.
English Summary: Action against MG university faculties