ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം ഏകീകരിക്കുന്നതു സംബന്ധിച്ച വിദഗ്ധ സമിതിയുടെ പഠന റിപ്പോർട്ട് മന്ത്രിസഭ ചർച്ച ചെയ്യാതെ മാറ്റിവച്ചു. 

മന്ത്രിസഭാ യോഗത്തിന്റെ അജൻഡയിൽ ഇത് ഉൾപ്പെടുത്തിയിരുന്നു. എന്നാൽ റിപ്പോർട്ട് പഠിക്കാൻ കൂടുതൽ സമയം വേണമെന്നു മന്ത്രിമാർ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തീരുമാനം അടുത്ത ആഴ്ചത്തേക്കു മാറ്റിയത്.

ഐടി പാർക്കുകളിലെ പാട്ടക്കരാറുകളുടെയും ഉപകരാറുകളുടെയും റദ്ദ് ആധാരങ്ങൾക്ക് ആവശ്യമായ മുദ്രവിലയും റജിസ്ട്രേഷൻ ഫീസും ഇളവ് ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. കേരളത്തിലെ ബീഡി സ്ഥാപനങ്ങൾക്ക് അപേക്ഷാ കാലയളവിലേക്കു മാത്രം ഇഎസ്ഐ പദ്ധതിയിൽ നിന്ന് ഇളവ് അനുവദിക്കും. പീഡിത വ്യവസായം എന്ന പരിഗണന നൽകിയാണ് ഇത്.

കേരള പേപ്പർ പ്രൊഡക്ട്സിനു വനാധിഷ്ഠിത അസംസ്കൃത വസ്തുക്കൾ അനുവദിക്കുമ്പോൾ ഈടാക്കേണ്ട വില നിശ്ചയിച്ചു. 24,000 ടൺ യൂക്കാലിപ്റ്റസ്, അക്കേഷ്യ ഓറിക്യുലിഫോർമിസ്, അക്കേഷ്യ, മാഞ്ചിയം, മുള, ഈറ്റ തുടങ്ങിയവ ടണ്ണിന് 500 രൂപയ്ക്ക്  ആദ്യ വർഷം നൽകും. 3 മാസത്തിനകം ഇതിന്റെ വർക്കിങ് പ്ലാനിന് അം​ഗീകാരം ലഭ്യമാക്കണം.

കാറപകടത്തിൽ  പൂർണ അംഗവൈകല്യം സംഭവിച്ച, ജലഗതാഗത വകുപ്പിലെ ബോട്ട് മാസ്റ്റർ കെ.സലിംകുമാറിന് സൂപ്പർ ന്യുമറി തസ്തിക സൃഷ്ടിച്ച് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകും. കാസർകോട്, കുളത്തുർ വില്ലേജിൽ 20 സെന്റ് സർക്കാർ ഭൂമി ഹോമിയോ ഡിസ്പെൻസറിക്കു ഓഫിസ് കെട്ടിടം നിർമിക്കുന്നതിന് നൽകും. ബേഡഡുക്ക ഗ്രാമപഞ്ചായത്തിന് 30 വർഷത്തേക്ക് സൗജന്യ നിരക്കായ ആർ ഒന്നിന് 100 രൂപ വാർഷിക പാട്ടനിരക്കിലാണ് നൽകുക.

 

റീബിൽഡ് കേരള: 3 പദ്ധതികൾക്ക് മന്ത്രിസഭാ അംഗീകാരം 

തിരുവനന്തപുരം ∙ റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി നടപ്പാക്കാൻ വിവിധ വകുപ്പുകൾ സമർപ്പിച്ച 3 പദ്ധതി നിർദേശങ്ങൾ മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ചു. തോട്ടപ്പള്ളി  പൊഴിമുഖത്തു ഗ്രോയ്നുകളുടെ നിർമാണം, നാശോന്മുഖമായ കാടുകളുടെ പാരിസ്ഥിതിക പുനരുജ്ജീവനം, കൊട്ടാരക്കര മണ്ഡലത്തിലെ ശുദ്ധജല പദ്ധതി എന്നിവയാണു നടപ്പാക്കുക. ചേർത്തല മുനിസിപ്പാലിറ്റിക്ക് സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ നൽകിയ ഭരണാനുമതി 7.83 കോടി രൂപയാക്കി പുതുക്കി നൽകാനും തീരുമാനിച്ചു.

 

വേണു രാജാമണിയുടെ സേവനം നീട്ടി

തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ  ഡൽഹിയിലെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി വേണു രാജാമണിയുടെ സേവനകാലാവധി കഴിഞ്ഞ 17 മുതൽ ഒരു വർഷത്തേക്കു കൂടി നീട്ടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

 

English Summary: Kerala cabinet decisions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com