കെഎഫ്സി ലേലത്തിൽ ക്രിമിനൽ ഗൂഢാലോചന
Mail This Article
കോഴിക്കോട് ∙ കേരള ഫിനാൻഷ്യൽ കോർപറേഷനിൽ (കെഎഫ്‌സി) നിന്ന് വായ്പയെടുത്ത് നഗരമധ്യത്തിൽ നിർമിച്ച കെട്ടിടം വായ്പ മുടങ്ങിയതിനെ തുടർന്ന് ചുളുവിലയ്ക്ക് ലേലത്തിൽ വിറ്റതിൽ കെഎഫ്‌സി ഉദ്യോഗസ്ഥരും കെട്ടിടം വാങ്ങിയവരും ഉൾപ്പെട്ട ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വിജിലൻസ് പ്രത്യേക കോടതിയുടെ കണ്ടെത്തൽ.
മുൻ എംഡിയും ഡിജിപിയുമായ ടോമിൻ ജെ. തച്ചങ്കരി, ജനറൽ മാനേജർ പ്രേംനാഥ് രവീന്ദ്രനാഥ് എന്നിവരെ താൽക്കാലികമായി അന്വേഷണ പരിധിയിൽ നിന്ന് ഒഴിവാക്കിയ വിധിയിൽ കോഴിക്കോട് ശാഖാ മാനേജർ അബ്ദുൽ മനാഫിനും ലേലത്തിൽ പങ്കെടുത്തവർക്കുമെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് ഉള്ളത്. കേസെടുക്കാൻ തക്ക കുറ്റകൃത്യം ഉണ്ടായിട്ടില്ല എന്ന് വിജിലൻസ് നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടും തള്ളുന്നതായി ഫലത്തിൽ പ്രത്യേക ജഡ്ജി ടി.മധുസൂദനന്റെ വിധി. കോടതിയുടെ വിലയിരുത്തലുകൾ ഇങ്ങനെ:
∙ വായ്പ തിരിച്ചടവ് മുടങ്ങിക്കഴിഞ്ഞാൽ, നഷ്ടം ഈടാക്കാൻ സ്വീകരിച്ച ലേലം സ്വാഭാവികമായി സ്വീകരിക്കേണ്ട നടപടി തന്നെയാണ്. അതിനാൽ ടോമിൻ തച്ചങ്കരി, പ്രേംനാഥ് എന്നിവർക്കെതിരെ തൽക്കാലം അന്വേഷണം വേണ്ട.
∙ 4.89 കോടി രൂപ കെഎഫ്സിയിൽ നിന്ന് വായ്പയെടുത്താണ് കെട്ടിടം നിർമിച്ചത്. നഗരമധ്യത്തിലെ 40 സെന്റ് ഭൂമിക്ക് മാത്രം 9.25 കോടി വരും. അതിൽ 4,467 ചതുരശ്ര മീറ്റർ കെട്ടിടവും നിർമിച്ചിട്ടുണ്ട്. ഇതാണ് 9.18 കോടിക്ക് ലേലത്തിൽ വിറ്റത്.
∙ രണ്ടു പേർ മാത്രമാണ് ലേലത്തിൽ പങ്കെടുത്തത്. അനിൽ കുമാറും പീതാംബരനും. 9.15 കോടി രൂപയാണ് കെഎഫ്സി അടിസ്ഥാന വില നിശ്ചയിച്ചത്. പീതാംബരൻ 9.16 കോടി രൂപയും അനിൽകുമാർ 9.18 കോടി രൂപയും ക്വോട്ട് ചെയ്തു.
English summary: Kerala financial corporation malpractice Kozhikode