ഗവർണറുടെ സെക്രട്ടറി കേരളം വിടുന്നു
Mail This Article
തിരുവനന്തപുരം∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സെക്രട്ടറിയും സീനിയർ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഡോ. ദേവേന്ദ്രകുമാർ ദൊധാവത് കേരളം വിടുന്നു.രാജസ്ഥാൻ സ്വദേശിയായ ഇദ്ദേഹം കേന്ദ്ര ഡപ്യൂട്ടേഷനിൽ പോകാൻ അപേക്ഷ സമർപ്പിച്ചു. വൈകാതെ തീരുമാനമാകും.
ഡൽഹിയിലേക്കോ സ്വന്തം നാടായ രാജസ്ഥാനിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കോ ഡപ്യൂട്ടേഷനിൽ പോകാൻ ഗവർണറുടെ അനുമതിയോടെയാണ് അദ്ദേഹം അപേക്ഷിച്ചത്. കുടുംബം രാജസ്ഥാനിലാണ്. ഇളയ കുട്ടിയുടെ വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങൾക്കു കുടുംബത്തോടൊപ്പം ആഴ്ചയിൽ ഒരിക്കലെങ്കിലും ചെലവഴിക്കാൻ കഴിയുന്ന തരത്തിലുള്ള സ്ഥലംമാറ്റം വേണമെന്നാണ് ആവശ്യം.
ഗവർണർ- സർക്കാർ തർക്കത്തിനു പിന്നാലെ, കേരള കേഡർ ഉദ്യോഗസ്ഥൻ കൂടിയായ സെക്രട്ടറി കേരളം വിടുന്നു എന്നു വ്യാഖ്യാനമുണ്ടായിരുന്നു. എന്നാൽ, കേന്ദ്ര ഡപ്യൂട്ടേഷന് അപേക്ഷിച്ചതിനു സർക്കാരും ഗവർണറും തമ്മിലുള്ള തർക്കവുമായി ബന്ധമില്ലെന്നാണു രാജ്ഭവന്റെ വിശദീകരണം.
ജസ്റ്റിസ് പി.സദാശിവം ഗവർണറായിരിക്കെ 2016 ഏപ്രിലിലാണ് ദേവേന്ദ്രകുമാർ ദൊധാവത് സെക്രട്ടറിയായി ചുമതലയേറ്റത്. ആരിഫ് മുഹമ്മദ്ഖാൻ ഗവർണറായപ്പോഴും ദൊധാവത് തുടർന്നു. അദ്ദേഹത്തിനു പിന്നീടു പ്രിൻസിപ്പൽ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചു. ഇനി 5 വർഷത്തിൽ താഴെയേ സർവീസ് ഉള്ളൂ. രാജ്ഭവനിൽ തുടർച്ചയായി ആറര വർഷം പിന്നിട്ടതിനാലാണ് ഇനി കുറച്ചു നാൾ ഡപ്യുട്ടേഷനിൽ പോകുന്നത്.
English Summary: Kerala governors secretary to leave