ഖാദർ കമ്മിറ്റി ശുപാർശ; സ്കൂൾ പഠനം 8 മുതൽ 1 വരെ
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്കൂളുകളിൽ പഠനസമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയാക്കാൻ, സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തെക്കുറിച്ചു പഠിച്ച ഡോ. എം.എ.ഖാദർ കമ്മിറ്റി അന്തിമ റിപ്പോർട്ടിൽ ശുപാർശ ചെയ്തു. 5 മുതൽ 12 വരെ ക്ലാസുകൾക്ക് ഉച്ചയ്ക്കുശേഷം 2 മുതൽ 4 വരെ പഠന അനുബന്ധ പ്രവർത്തനങ്ങൾക്കും കലാ–കായിക പരിശീലനത്തിനുമായി ഉപയോഗിക്കാം.
ക്ലാസുകളിലെന്ന പോലെ സ്കൂളുകളിലും ആകെ വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും കമ്മിറ്റി ശുപാർശ ചെയ്യുന്നു. മറ്റ് പ്രധാന ശുപാർശകൾ:
∙ എഴുത്തുപരീക്ഷാരീതി കാലോചിതമായി പരിഷ്കരിക്കുകയും പൊതുപരീക്ഷാദിനങ്ങൾ കുറയ്ക്കുകയും വേണം. ഇതിനായി എസ്എസ്എൽസി, ഹയർ സെക്കൻഡറി കുട്ടികളെ ഇടകലർത്തിയിരുത്തി ദിവസവും 2 പരീക്ഷകൾ നടത്താം. ഏപ്രിലിൽ തന്നെ പൊതുപരീക്ഷകൾ നടത്തുന്നതാണ് ഉചിതം.
∙ എസ്എസ്എൽസിക്കും ഹയർ സെക്കൻഡറിക്കും ഗ്രേസ് മാർക്ക് കൊണ്ടു നേടാവുന്ന ഉയർന്ന സ്കോർ ഒരു വിഷയത്തിൽ പരമാവധി 79 % ആയി (ബി പ്ലസ്) പരിമിതപ്പെടുത്തണം. നിലവിൽ എസ്എസ്എൽസിക്കു 90% മാർക്ക് വരെയും ഹയർ സെക്കൻഡറിക്കു 100% മാർക്കും ഗ്രേസ് മാർക്കിലൂടെ നേടാം.
∙ അധ്യാപക നിയമനത്തിനായി പ്രത്യേക റിക്രൂട്മെന്റ് ബോർഡ് രൂപീകരിക്കണം. അധ്യാപക നിയമന–സ്ഥാനക്കയറ്റ രീതി പരിഷ്കരിക്കണം. സ്കൂൾ അധികാരിയായുള്ള സ്ഥാനക്കയറ്റം സീനിയോറിറ്റി മാത്രം നോക്കാതെ മറ്റു മികവുകൾ കൂടി പരിഗണിച്ചാകണം.
∙ എയ്ഡഡ് സ്കൂൾ തസ്തിക അംഗീകാര വ്യവസ്ഥ പരിഷ്കരിക്കണം. വിദ്യാഭ്യാസ അധികാരി വിജ്ഞാപനം ചെയ്യുന്ന തസ്തികകളിൽ മാത്രമേ മാനേജർ നിയമനം നടത്താൻ പാടുള്ളൂ. എയ്ഡഡ് സ്കൂൾ നിയമനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ‘സമന്വയ’ പോർട്ടൽ വഴിയാകണം.
∙ സൗജന്യ ഉച്ചഭക്ഷണം 12–ാം ക്ലാസ് വരെ നൽകണം. നിലവിൽ 8–ാം ക്ലാസ് വരെയാണ്.
നാലര വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് അന്തിമ റിപ്പോർട്ട് കൈമാറിയത്.
മന്ത്രി വി.ശിവൻകുട്ടി, കമ്മിറ്റി അംഗങ്ങളായ ജി. ജ്യോതിചൂഡൻ, ഡോ. സി.രാമകൃഷ്ണൻ, പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു എന്നിവർ സംബന്ധിച്ചു.
English summary: Khader committee recommends 8 am to 1 pm schedule for schools