കെ–റെയിലിനു കൈമാറിയ 27 മേൽപാലങ്ങളുടെ നിർമാണം നീളുന്നു
Mail This Article
പത്തനംതിട്ട ∙ സർക്കാർ വിഹിതം വകയിരുത്താത്തതിനാൽ സംസ്ഥാനത്തെ 27 റെയിൽവേ മേൽപാലങ്ങളുടെ നിർമാണം അനിശ്ചിതത്വത്തിലായി. ലവൽക്രോസ് രഹിത കേരളം പദ്ധതിക്കായി കെ–റെയിലിനു കൈമാറിയ മേൽപാലങ്ങളുടെ നിർമാണമാണ് നീളുന്നത്. നിർമാണച്ചെലവിന്റെ പകുതി വീതം സംസ്ഥാന സർക്കാരും റെയിൽവേയുമാണ് പങ്കിടുന്നത്. നബാർഡിൽ നിന്നു പണം ലഭ്യമാക്കുമെന്നാണു സർക്കാർ അറിയിച്ചിരുന്നതെങ്കിലും പണം ഇതുവരെ വകയിരുത്തിയിട്ടില്ല.
സംസ്ഥാനത്തെ റെയിൽവേ മേൽപാലങ്ങൾ റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനാണ് (ആർബിഡിസികെ) നിർമിച്ചിരുന്നത്. പണി വേഗത്തിലാക്കാനാണ് 27 മേൽപാലങ്ങൾ കെ–റെയിലിനു കൈമാറിയത്. ആർബിഡിസികെയ്ക്കു സർക്കാർ വിഹിതം കിഫ്ബി വഴിയാണു നൽകുന്നത്. 2021 ജൂലൈയിലാണു 27 മേൽപാലങ്ങൾ നിർമിക്കാൻ സംസ്ഥാന സർക്കാരും റെയിൽവേയും കരാർ ഒപ്പുവച്ചത്. സംസ്ഥാന വിഹിതം കിട്ടാതെ വരുന്നതോടെ റെയിൽവേയും പദ്ധതിയിൽ നിന്നു പിൻമാറാൻ സാധ്യതയുണ്ട്.
English Summary: Projects given to K Rail waits for fund