കെഎസ്ആർടിസി ജീവനക്കാരുടെ അക്രമം; പ്രതികൾ ഒളിവിൽ തുടരുന്നു; പൊലീസ് വെട്ടിൽ
Mail This Article
കാട്ടാക്കട (തിരുവനന്തപുരം)∙ കൺസഷൻ ടിക്കറ്റ് പുതുക്കാൻ എത്തിയ അച്ഛനെയും മകളെയും കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാർ മർദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനും പ്രതികളെ അറസ്റ്റ് ചെയ്യാനായില്ല. പ്രതികളെ ഹാജരാക്കാമെന്ന രാഷ്ട്രീയനേതൃത്വത്തിന്റെ വാക്ക് വിശ്വസിച്ച പൊലീസ് വെട്ടിലായെന്നാണ് ആരോപണം.
പ്രതികളെ കണ്ടെത്താൻ പൊലീസ് 2 ദിവസമായി ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഫോൺ പിന്തുടരാനുള്ള ശ്രമങ്ങളും വിജയിച്ചില്ല. മുൻകൂർ ജാമ്യം ലഭിക്കുമെന്നും പൊലീസിനു മുന്നിൽ കീഴടങ്ങേണ്ടതില്ലെന്നും പ്രതികൾക്ക് നിയമോപദേശം ലഭിച്ചതായും സൂചനയുണ്ട്. പൂവച്ചൽ പഞ്ചായത്ത് ജീവനക്കാരൻ പ്രേമനൻ, മകൾ രേഷ്മ എന്നിവർക്കാണ് മർദനമേറ്റത്.
മർദിച്ചവരിൽ ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ പേഴുംമൂട് കള്ളോട് സ്വദേശി എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരൻ തിരുമല സ്വദേശി എസ്.ആർ.സുരേഷ് കുമാർ, കണ്ടക്ടർ എൻ.അനിൽകുമാർ, അസിസ്റ്റന്റ് കള്ളിക്കാട് സ്വദേശി സി.പി.മിലൻ ഡോറിച്ച് എന്നിവരെ കെഎസ്ആർടിസി സംഭവ ദിവസം തന്നെ സസ്പെൻഡ് ചെയ്തിരുന്നു.
സംഘത്തിലുണ്ടായിരുന്ന മറ്റൊരു മെക്കാനിക്കൽ ജീവനക്കാരനെ തിരിച്ചറിഞ്ഞ് പിന്നീട് പ്രതിചേർത്തു.
English Summary: Kattakada KSRTC incident; accused absconds