മൂന്നാർ കാണാൻ വീട്ടിൽനിന്നു സ്കൂട്ടറും പണവും മോഷ്ടിച്ചു; പതിനേഴുകാരൻ പിടിയിൽ
Mail This Article
മൂന്നാർ ∙ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയെന്ന വ്യാജേന വീട്ടിൽനിന്നു പണവും സ്കൂട്ടറും മോഷ്ടിച്ച് മൂന്നാർ കാണാൻ വന്ന പതിനേഴുകാരനെ ലോഡ്ജിൽ നിന്നു പൊലീസ് കണ്ടെത്തി. എറണാകുളം ഊന്നുകൽ സ്വദേശിയായ പതിനേഴുകാരന്റെ തട്ടിക്കൊണ്ടുപോകൽ നാടകമാണു പൊലീസ് ചോദ്യം ചെയ്യലിൽ പൊളിഞ്ഞത്.
വെള്ളി ഉച്ചയോടെയാണ് ഊന്നുകല്ലിൽ നിന്നു പതിനേഴുകാരനെ കാണാതായത്. ഒപ്പം വീട്ടിൽ നിന്ന് 20,000 രൂപയും സ്കൂട്ടറും കാണാതായിരുന്നു. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ഊന്നുകൽ പൊലീസ് എല്ലാ സ്റ്റേഷനുകളിലും വിവരം നൽകി. മൂന്നാർ എസ്എച്ച്ഒ മനേഷ് കെ.പൗലോസിന്റെ നേതൃത്വത്തിൽ ടൗണിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോഴാണ് ബാലൻ സ്കൂട്ടറിൽ ടൗണിലെത്തുന്നതും ഗാന്ധി പ്രതിമയ്ക്കു സമീപമുള്ള ലോഡ്ജിൽ മുറിയെടുക്കുന്നതും കണ്ടത്. മൂന്നാർ കാണുക എന്നത് ഏറെക്കാലത്തെ ആഗ്രഹമാണെന്നും അതുകൊണ്ടാണ് പണം മോഷ്ടിച്ച് പോന്നതെന്നുമാണ് പതിനേഴുകാരന്റെ മൊഴി. സ്കൂട്ടറും 17,000 രൂപയും പൊലീസ് കണ്ടെടുത്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രി തന്നെ മാതാപിതാക്കൾക്കൊപ്പം പറഞ്ഞയച്ചു.
English Summary: Boy steals money and scooter to visit Munnar