അട്ടപ്പാടി മധു കേസ്; 2 സാക്ഷികൾ കൂടി കൂറുമാറി
Mail This Article
മണ്ണാർക്കാട് ∙ അട്ടപ്പാടി മധു വധക്കേസിൽ 2 സാക്ഷികൾ കൂടി കൂറുമാറി. 61-ാം സാക്ഷി ഹരീഷ്, 62-ാം സാക്ഷിയും പ്രതികളായ ഹരീഷിന്റെയും ബിജുവിന്റെയും ബന്ധുവുമായ ആനന്ദ് എന്നിവരാണു കൂറുമാറിയത്. ഒന്നാം പ്രതിയായ ഹുസൈന്റെ മകനും 66-ാം സാക്ഷിയുമായ റിയാസ് പൊലീസിനു നൽകിയ മൊഴി ശരിവച്ചെങ്കിലും പ്രതിഭാഗത്തിന്റെ ചോദ്യങ്ങൾക്കു പ്രോസിക്യൂഷന് എതിരെ മൊഴി നൽകി.
‘മുക്കാലിയിൽ മോഷ്ടാവിനെ പിടിച്ചു’ എന്ന വിവരമറിഞ്ഞു താനും സഹോദരനും പിതാവും പിതാവിന്റെ അനുജനും പിതാവിന്റെ കാറിൽ മുക്കാലിയിൽ പോയെന്ന മൊഴി റിയാസ് കോടതിയിൽ ആവർത്തിച്ചു. അതേസമയം, തന്റെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് എടുത്ത സിം കാർഡ് പിതാവാണ് ഉപയോഗിക്കുന്നതെന്നു പൊലീസിനു നൽകിയ മൊഴി മാറ്റി. പൊലീസിനു വേണ്ടി ഫോട്ടോയും വിഡിയോയും എടുത്ത ആൽബിൻ കോടതിയിൽ വ്യക്തമായ മൊഴിയാണു നൽകിയത്. ‘ഇതുപോലെ ഒരു സാക്ഷിയുണ്ടായാൽ മതി’ എന്ന് ആൽബിനെ ചൂണ്ടി ജഡ്ജി കെ.എം. രതീഷ്കുമാർ പറഞ്ഞു.
അറുപതാം സാക്ഷി മരയ്ക്കാർ, അറുപത്തിയഞ്ചാം സാക്ഷി മഹേഷ് എന്നിവർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി.
English Summary: Madhu murder case hearing