ADVERTISEMENT

തിരുവനന്തപുരം∙ കുടുംബവാഴ്ചയും അഴിമതിയും മാത്രമായി കേരളത്തിലെ ഇടതുഭരണം മാറിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ. സ്വർണക്കടത്തിലും അഴിമതിയിലും മുഖ്യമന്ത്രിയുടെ ഓഫിസിനു നേരിട്ടു പങ്കുണ്ടെന്നു തെളിഞ്ഞു. മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും പങ്ക് സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതി തന്നെ വെളിപ്പെടുത്തി. തീവ്രവാദികൾക്ക് എല്ലാ സഹായവും നൽകുന്ന ഇടതു സർക്കാർ കേരളത്തിനെ അപകടകരമായ അവസ്ഥയിലേക്ക് എത്തിച്ചെന്നും നഡ്ഡ ആരോപിച്ചു. ബിജെപി ബൂത്ത് പ്രസിഡന്റുമാരുടെയും ബൂത്തിന്റെ ചുമതലയുള്ളവരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ മന്ത്രിമാരുടെയും അവരുടെ സ്റ്റാഫിന്റെയും ബന്ധുക്കൾക്കു മാത്രമാണ് ഇപ്പോൾ ജോലി കിട്ടുന്നത്. അഴിമതിക്കായി ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നു. കുടുംബവാഴ്ച കമ്യൂണിസ്റ്റുകാരിൽ പണ്ട് ഇല്ലായിരുന്നു. ഇപ്പോൾ കമ്യൂണിസ്റ്റ് നയം എന്നാൽ കുടുംബവാഴ്ചയും അഴിമതിയും മാത്രമാണ്. പ്രത്യയശാസ്ത്രത്തിലും നയപരിപാടിയിലും വെള്ളം ചേർക്കാത്ത ഏക പാർട്ടി ഇന്ന് ബിജെപിയാണെന്നു നഡ്ഡ അവകാശപ്പെട്ടു.

പാവങ്ങൾക്കു വേണ്ടി നിലകൊള്ളുമെന്ന പാർട്ടി നയമാണു പ്രധാനമന്ത്രി നടപ്പാക്കുന്നത്. സ്വച്ഛ് ഭാരത് മിഷൻ വഴി 12 കോടി ശൗചാലയങ്ങൾ നിർമിച്ചതിൽ 2.3 ലക്ഷം കേരളത്തിലാണു നൽകിയത്. 6 വരിയായി ദേശീയപാത വികസനത്തിന് 55,000 കോടിയും മറ്റ് 650 റോഡുകൾക്ക് 50,000 കോടിയും കേരളത്തിനു നൽകി. മുംബൈ–കന്യാകുമാരി കോറിഡോർ, പാലക്കാട് ഐഐടി, കോഴിക്കോട് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ കേന്ദ്രം നൽകി. യുക്രെയ്നിൽ നിന്നു 3000 വിദ്യാർഥികളെ എത്തിച്ചതും കോവിഡ് സമയത്തെ വന്ദേഭാരത് പദ്ധതിയും കേരളത്തിനാണ് ഏറ്റവും ഗുണം ചെയ്തത്. ‌ഈ നേട്ടങ്ങളെല്ലാം വീടുകളിലെത്തി വിവരിക്കാൻ ബൂത്ത് നേതാക്കളോടു നഡ്ഡ ആവശ്യപ്പെട്ടു.

രണ്ടും മൂന്നും എംഎൽഎമാർക്കു വേണ്ടിയല്ല കേരളത്തിൽ ബിജെപി പ്രവർത്തിക്കുന്നതെന്നും ഭരണം പിടിക്കാൻ വേണ്ടിയാണന്നും കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കർ എംപി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അധ്യക്ഷനായിരുന്നു. സഹപ്രഭാരി രാധാ മോഹൻ അഗർവാൾ, കേന്ദ്രമന്ത്രി വി.മുരളീധരൻ, ഒ. രാജഗോപാൽ, കെ.രാമൻപിള്ള, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, എംടി രമേശ്, സി.കെ.പത്മനാഭൻ, പി.സുധീർ, സി.കൃഷ്ണകുമാർ, വി.ശിവൻകുട്ടി, എസ്.സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു. ശോഭ സുരേന്ദ്രൻ ഉൾപ്പെടെ നേതാക്കൾ പങ്കെടുത്തു.

തിരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി

2024ലെ തിരഞ്ഞെടുപ്പിനായി ഒരു ദിവസം പോലും വിശ്രമിക്കാതെ രംഗത്തിറങ്ങാൻ പ്രവർത്തകർക്കു ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ ആഹ്വാനം. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിന്റെ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. തിരുവനന്തപുരം, ആറ്റിങ്ങൽ, മാവേലിക്കര, തൃശൂർ, പാലക്കാട്, പത്തനംതിട്ട തുടങ്ങി ബിജെപി പ്രതീക്ഷ പുലർത്തുന്ന 6 മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് നയിക്കേണ്ട നേതാക്കളുടെ യോഗമാണ് ഇന്നലെ തിരുവനന്തപുരത്തു ചേർന്നത്. ഇൗ ആറ് മണ്ഡലങ്ങളിലേക്കു പ്രത്യേക പ്രവർത്തന പദ്ധതിയാണു നിർദേശിച്ചത്. ഇവിടെ മുഴുവൻ സമയ പ്രവർത്തനത്തിനു പ്രത്യേക നേതാക്കളുടെ സംഘത്തെ ഉടനെ തീരുമാനിക്കും. 

English Summary: JP Nadda Slams Kerala Government at TVM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com