ദത്തെടുക്കൽ ഉത്തരവ്: അധികാരം കലക്ടർക്ക്
Mail This Article
പാലക്കാട് ∙ ദത്തെടുക്കൽ ഉത്തരവു നൽകാനും നടപടികളിൽ തുടർനിരീക്ഷണാധികാരവും ജില്ലാ മജിസ്ട്രേട്ട് കൂടിയായ ജില്ലാ കലക്ടർമാർക്ക്. ജില്ലാ കോടതിയുടെ അധികാരമാണു ബാലനീതി ( ജുവനൈൽ ജസ്റ്റിസ് ആക്ട്) നിയമ ഭേദഗതിയിലൂടെ കലക്ടർമാർക്കു നൽകി കേന്ദ്രസർക്കാർ ഉത്തരവായത്.
കോടതി മുഖേനയുള്ള ദത്തെടുക്കലിനു നീണ്ട കാലതാമസം നേരിടുന്നെന്ന പരാതികളെത്തുടർന്നാണു ഭേദഗതി. ദത്തെടുക്കാനുള്ള അടിസ്ഥാന നടപടികളിൽ മാറ്റമില്ല. അപേക്ഷകർ ആദ്യം ‘കെയറിങ്’ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യുകയോ, ദത്തുനൽകൽ കേന്ദ്രങ്ങൾ, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നിവയെ സമീപിക്കുകയോ വേണം.
ദത്തു സ്ഥാപനം ( അഡോപ്ഷൻ ഏജൻസി) മുൻപു ദത്തെടുക്കൽ ഉത്തരവിനു ജില്ലാ കോടതിയിൽ അപേക്ഷ നൽകിയിരുന്നതിനു പകരം ഇനി കലക്ടറെ സമീപിക്കണം. പുതിയ ഉത്തരവിൽ ബാലനീതി നിയമമനുസരിച്ചു നടത്തുന്ന കുട്ടികളുടെ സംരക്ഷണ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ തുടങ്ങിയവയുടെ റജിസ്ട്രേഷൻ, മേൽനോട്ടം, പരാതികളിൽ അന്വേഷണം എന്നിവയ്ക്കുള്ള അധികാരവും കലക്ടർമാർക്കു നൽകിയിട്ടുണ്ട്. സാമൂഹികനീതി വകുപ്പാണ് ഈ നടപടികൾ ചെയ്തിരുന്നത്. ശിശുക്ഷേമ സംരക്ഷണ സമിതി (സിഡബ്ല്യുസി), ബാലനീതിബോർഡ് (ജെജെബി), കുട്ടികളുമായി ബന്ധപ്പെട്ട പൊലീസ് യൂണിറ്റുകൾ എന്നിവയുടെ ചുമതലയും കലക്ടർക്കാണ്. ശിശുസംരക്ഷണ സമിതിയുടെ നടപടികളെക്കുറിച്ചു കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള പരാതികളും അപ്പീലും ജില്ലാ മജിസ്ട്രേട്ടിനു നൽകാം.
English Summary: Juvenile justice act amendment