ജയിലിൽ ഡിഐജി ‘ട്രാൻസ്ഫർ പോര് ’
Mail This Article
തിരുവനന്തപുരം∙ ജയിൽ വകുപ്പിൽ ഡിഐജിമാരുടെ ‘ട്രാൻസ്ഫർ പോര്’. ഹെഡ് ക്വാർട്ടേഴ്സ് ഡിഐജി വീടിനടുത്തേക്കു സ്ഥലംമാറ്റം കൊടുത്ത ഉദ്യോഗസ്ഥനെ മധ്യമേഖലാ ഡിഐജി ഒരു മാസത്തിനകം മറ്റൊരു ജയിലിലേക്കു മാറ്റി. 3 വർഷത്തേക്കു തിരിച്ചുമാറ്റുന്നതും വിലക്കി. ഹെഡ്ക്വാർട്ടേഴ്സ് ഡിഐജി എം.കെ.വിനോദ്കുമാറിന്റെ നടപടിക്കെതിരെ മധ്യമേഖലാ ഡിഐജി പി.അജയകുമാറാണ് ഉത്തരവിറക്കിയത്. തന്റെ ശുപാർശയില്ലാതെയാണു തന്റെ മേഖലയിലെ ഡപ്യൂട്ടി പ്രിസൺ ഓഫിസർ (ഡിപിഒ) ജോൺസണു സ്ഥലം മാറ്റം നൽകിയതെന്ന കടുത്ത പരാമർശത്തോടെയാണു മധ്യമേഖലാ ഡിഐജിയുടെ ഉത്തരവ്.
നേരത്തേ അജയകുമാറിന്റെ ഉത്തരവിലൂടെ വിയ്യൂരിലേക്ക് അനുകൂലമായ സ്ഥലം മാറ്റം ലഭിച്ച ഡിപിഒ ആൽബിയെ വിനോദ്കുമാർ ഒരു മാസത്തിനകം കാസർകോട്ടേക്കു സ്ഥലം മാറ്റിയിരുന്നു. ഇതിനു മറുപടിയെന്നോണമാണു പുതിയ നീക്കം.
മുൻപ് ഇരിങ്ങാലക്കുട സ്പെഷൽ സബ്ജയിലിൽ ജോലി ചെയ്തിരുന്ന ജോൺസണും ആൽബിയും തമ്മിൽ തുടങ്ങിയ പോരാണു ഡിഐജിമാർ തമ്മിലുള്ള തർക്കത്തിലെത്തിയതെന്നാണു ജയിൽ ഉദ്യോഗസ്ഥരിൽനിന്നു ലഭിക്കുന്ന വിവരം. ജയിൽ, സിപിഎം നേതൃത്വങ്ങൾക്കു പ്രിയപ്പെട്ടവരാണു രണ്ടു ഡിപിഒമാരും. ജോൺസൺ സംഘടനാ ഭാരവാഹിയായിരുന്നെങ്കിൽ, ആൽബി ഏറെക്കാലം ഡിഐജിമാരുടെ ഡ്രൈവറായിരുന്നു. ഇരുവരും ഇരിങ്ങാലക്കുടയിൽ ജോലി ചെയ്ത സമയത്ത് ചില പ്രശ്നങ്ങളുടെ പേരിൽ ജോൺസണെ വിയ്യൂരിലേക്കും ആൽബിയെ കോട്ടയത്തേക്കും സ്ഥലം മാറ്റിയിരുന്നു.
English Summary: Kerala jail officers transfer