ADVERTISEMENT

കടുപ്പം നോക്കിയാൽ നിലമ്പൂർ തേക്ക് രണ്ടാമതേ എത്തൂ. ഒന്നാമത് ആര്യാടൻ മുഹമ്മദാണ്. ആന പിടിച്ചാൽ അനങ്ങാത്ത ഉശിരും വിവാദങ്ങളിൽ ഉലയാത്ത തടിക്കനവുമായി ഏഴു പതിറ്റാണ്ടോളമാണ് ആര്യാടൻ കേരള രാഷ്ട്രീയത്തിൽ വേരുറപ്പോടെ നിന്നത്. നിലമ്പൂരിൽനിന്ന് 8 തവണ എംഎൽഎ, 4 തവണ മന്ത്രി. ദക്ഷിണ മലബാറിൽ കോൺഗ്രസിന്റെ മറുപേര് എന്നിങ്ങനെ നാട്ടുകാരുടെ പ്രിയപ്പെട്ട ‘കുഞ്ഞാക്ക’ സ്വന്തമാക്കിയ നേട്ടങ്ങൾ എണ്ണിയാൽ തീരില്ല. 

സസ്പെൻസ് ത്രില്ലറുകളെ വെല്ലുന്ന ട്വിസ്റ്റും ടേണും നിറഞ്ഞതായിരുന്നു ആ രാഷ്ട്രീയ ജീവിതം. തുടക്കകാലത്തു തന്നെ കുഞ്ഞാലി വധക്കേസിൽ ഒന്നാം പ്രതിയായി. 9 മാസം ജയിൽവാസം. തെളിവില്ലെന്നു കണ്ടു കോടതി വിട്ടയച്ചു പിന്നീട് ഇതേ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ നിലമ്പൂരിൽ നിന്നു ജയിച്ച് നായനാർ മന്ത്രിസഭയിൽ (1980) അംഗമായി. 

ആരോടും കോർക്കാൻ മടിയില്ലാത്തതിനാൽ ആര്യാടന്റെ തടിച്ച ചുണ്ടുകളിൽ സിഗരറ്റിനൊപ്പം വിവാദങ്ങളും സദാ എരിഞ്ഞു. പുകവലി പിന്നീടു നിർത്തിയെങ്കിലും വിവാദങ്ങൾക്ക് അതേ നില തുടരാനായിരുന്നു യോഗം. സഖ്യകക്ഷിയായ മുസ്‌ലിം ലീഗ് പോലും പല തവണ ആര്യാടന്റെ നാക്കിന്റെ ചൂടറിഞ്ഞിട്ടുണ്ട്. ലീഗ് പ്രസിഡന്റായ പാണക്കാട് തങ്ങളെ ആത്മീയ നേതാവായി താൻ കാണുന്നില്ലെന്നും രാഷ്ട്രീയ നേതാവെന്ന നിലയ്ക്ക് അദ്ദേഹത്തെ ആർക്കും വിമർശിക്കാൻ അവകാശമുണ്ടെന്നും പറഞ്ഞത് വിവാദത്തിനിടയാക്കി.നാളെ പാണക്കാട് തങ്ങൾ മന്ത്രിയായാൽ അദ്ദേഹം കൈക്കൊള്ളുന്ന നടപടികൾ ചർച്ച കൂടാതെ പാസാക്കുമോ എന്നും ആര്യാടൻ ചോദിച്ചിരുന്നു. 

KOZHIKODE  2nd January 2013 :Electricity - Transport Minister and Congress leader Aryadan Mohammed  during the 125th anniversary celebration inauguration of the Kozhikode Railway station on the station premises on Wednesday   / Photo: By Russell Shahul , CLT #
ആര്യാടൻ മുഹമ്മദ്

പ്രസംഗം മുറുകും; കോളർ ഉയരും

വിദ്യാർഥി രാഷ്ട്രീയത്തിന്റെ നഴ്സറിയിലല്ല, തൊഴിലാളി രാഷ്ട്രീയത്തിന്റെ കളരിയിലായിരുന്നു ആര്യാടന്റെ തുടക്കം. ട്രേഡ് യൂണിയൻ രംഗത്ത് ഇടതുസംഘടനകളുടെ താൻപോരിമയ്ക്ക് കോൺഗ്രസ് കണ്ടെത്തിയ മറുപടിയായിരുന്നു ‘ആര്യാടൻ’. പ്രസംഗത്തിന്റെ മൂർച്ച കൂടുന്ന സന്ദർഭങ്ങളിൽ വെല്ലുവിളിക്കും പോലെ ഷർട്ടിന്റെ കോളർ ഉയർത്തുന്ന ശീലം തൊഴിലാളി രാഷ്ട്രീയത്തിൽനിന്നു ലഭിച്ചതാണ്. നിലമ്പൂർ പുല്ലങ്കോട് എസ്റ്റേറ്റിലെ ഐഎൻടിയുസി യൂണിയൻ പ്രസിഡന്റ് സ്ഥാനമായിരുന്നു ആദ്യ പദവി. പിന്നീട് സമീപത്തെ എസ്റ്റേറ്റുകളിലും യൂണിയൻ ഭാരവാഹിത്വത്തിലേക്ക് എത്തി.

1956ൽ വണ്ടൂർ ഫർക്ക (ഇന്നത്തെ നിയോജകമണ്ഡലം) കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി. പിന്നീട് പടിപടിയായി ഉയർന്ന് 1958ൽ കെപിസിസി അംഗം. നിലവിൽ എഐസിസി അംഗം. മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടപ്പോൾ (1969) ഡിസിസി പ്രസിഡന്റായി. കുഞ്ഞാലി വധക്കേസിന്റെ വിചാരണ നടക്കുന്ന സമയത്തു തന്നെയാണ് കോൺഗ്രസിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റായി ആര്യാടൻ മുഹമ്മദ് തിരഞ്ഞെടുക്കപ്പെടുന്നത്.

തോറ്റു തുടക്കം; ജയിച്ചു മടക്കം

നേതാവെന്ന നിലയിൽ വളരെ വേഗം പേരെടുത്തെങ്കിലും അതു തിരഞ്ഞെടുപ്പു വിജയത്തിലേക്കു പരിഭാഷപ്പെടുത്താൻ ആര്യാടൻ വൈകി. മത്സരിച്ച ആദ്യ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും തോൽവിയായിരുന്നു ഫലം. 1965ലെ കന്നിപ്പോരാട്ടത്തിൽ സിപിഎമ്മിലെ കെ.കുഞ്ഞാലി ഏഴായിരത്തിലധികം വോട്ടിന് ആര്യാടനെ തറപറ്റിച്ചു. 1967ൽ ഇരുവരും വീണ്ടും ഏറ്റുമുട്ടിയപ്പോഴും ഒൻപതിനായിരത്തിലധികം വോട്ടിന്റെ ജയം കുഞ്ഞാലിക്കൊപ്പം. 1969ൽ കുഞ്ഞാലി വെടിയേറ്റു മരിച്ചു. ഒന്നാം പ്രതി സ്ഥാനത്തുണ്ടായിരുന്നതിനാൽ 1970ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആര്യാടൻ മത്സരിച്ചില്ല. പകരമിറങ്ങിയ എം.പി.ഗംഗാധരനായിരുന്നു അത്തവണ നിലമ്പൂർ എംഎൽഎ. കുഞ്ഞാലി വധക്കേസിൽ കോടതി വി‌ട്ടയച്ചശേഷം  1977ലെ തിരഞ്ഞെടുപ്പിലൂടെയാണ് നിലമ്പൂരിൽനിന്ന് ആദ്യമായി ആര്യാടൻ നിയമസഭയിലെത്തുന്നത്; സിപിഎമ്മിലെ കെ.സെയ്താലിക്കുട്ടിയെ തോൽപിച്ച്. ‘കുഞ്ഞാലിയുടെ കൊലയാളി’ എന്ന പ്രചാരണത്തെ അതിജീവിച്ചായിരുന്നു ആ വിജയം. എന്നാൽ, ഈ വിജയത്തിന് അധികം ആയുസ്സുണ്ടായില്ല. 1982ൽ ഇടതു പിന്തുണയോടെ മത്സരിച്ച ടി.കെ. ഹംസയോടു തോറ്റു. പക്ഷേ, പിന്നീട് 1987 മുതൽ 2011 വരെ തുടർച്ചയായി ആറു തവണ നിലമ്പൂരിൽനിന്ന് ആര്യാടൻ നിയമസഭയിലേക്കെത്തി.

aryadan-death
മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ മൃതദേഹം നിലമ്പൂരിലെ വീട്ടിൽ എത്തിച്ചപ്പോൾ, നിലമ്പൂരിലെ വീട്ടിൽ എത്തിച്ച ആര്യാടൻ മുഹമ്മദിന്റെ ഭൗതിക ശരീരത്തിനരികിൽ ഭാര്യ മറിയുമ്മ. മക്കളായ അൻസാർ ബീഗം, ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവർ സമീപം. ചിത്രം:മനോരമ

ആദ്യം മന്ത്രി; പിന്നാലെ മത്സരം

ഉറച്ച കോൺഗ്രസുകാരനായ ആര്യാടൻ ആദ്യമായി മന്ത്രിയാകുന്നത് 1980ലെ ഇടതുപക്ഷ സർക്കാരിലാണ്. മന്ത്രിയായ ശേഷമാണ് അന്ന് ഉപതിരഞ്ഞെടുപ്പിലൂടെ എംഎൽഎ ആയത്. ഇന്ദിരാഗാന്ധി വിരുദ്ധ ചേരിയായ കോൺഗ്രസ് (യു)വിലായിരുന്നു ആന്റണിയും ആര്യാടനും ഉമ്മൻചാണ്ടിയും ഉൾപ്പെടെയുള്ളവർ. ഇടതുപക്ഷവുമായി ചേർന്നാണ് 1980ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. 1980ൽ തന്നെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ നിന്നു കോൺഗ്രസ് (യു) സ്ഥാനാർഥിയായി മത്സരിച്ചു തോറ്റതിനാൽ ആര്യാടൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. പകരം നിലമ്പൂരിൽനിന്നു നിയമസഭയിലേക്കെത്തിയത് സി.ഹരിദാസാണ്.

മന്ത്രിസഭാ രൂപീകരണഘട്ടമെത്തിയപ്പോൾ ആര്യാടൻ തൊഴിൽ, വനം വകുപ്പ് മന്ത്രി പദവിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. സി.ഹരിദാസ് എംഎൽഎ സ്ഥാനം രാജിവച്ച് ആര്യാടനു വഴിയൊരുക്കി. സഖാവ് കുഞ്ഞാലി വധക്കേസ് പ്രതിയായിരുന്ന ആര്യാടനെതിരെ വർഷങ്ങളോളം പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തിയ ഇടതുപക്ഷത്തിന് ഇത്തവണ അദ്ദേഹത്തെ ജയിപ്പിക്കേണ്ട ചുമതലകൂടി ഏറ്റെടുക്കേണ്ടി വന്നു. വൈകാരികമായ ചില പ്രതിഷേധങ്ങളും അന്ന് ഇടത് അനുഭാവികളുടെ ഭാഗത്തുനിന്നുണ്ടായി. ‘തോറ്റാൽ ഞാൻ മുൻമന്ത്രി, ജയിച്ചാൽ മന്ത്രി, നിലമ്പൂരിനു മന്ത്രിയെ വേണോ, മുൻ മന്ത്രിയെ വേണോ’ – മന്ത്രിയായ ശേഷം ഉപതിരഞ്ഞെടുപ്പിനെ നേരിട്ട ആര്യാടൻ പ്രചാരണ വേദികളിൽ ചോദിച്ചതിങ്ങനെ. മുല്ലപ്പള്ളി രാമചന്ദ്രനെതിരെ 17,841 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ ആര്യാടൻ വിജയിച്ചു.

 

തെറ്റിപ്പിരിഞ്ഞു; അടിതെറ്റി

ആദ്യമായി ലഭിച്ച മന്ത്രിസ്ഥാനത്തിന് ആയുസ്സ് മാസങ്ങൾ മാത്രം. ആന്റണിയും ആര്യാടനുമുൾപ്പെടെയുള്ള കോൺഗ്രസ് (യു) പിന്തുണ പിൻവലിച്ചതോടെ നായനാർ സർക്കാർ കാലം തികച്ചില്ല. തങ്ങൾ കൂടി ചേർന്നു വിജയിപ്പിച്ച ആര്യാടൻ മറുകണ്ടം ചാടിയതിന്റെ പ്രതികാരം പിറ്റേവർഷം തന്നെ ഇടതുപക്ഷം നടപ്പാക്കി, ടി.കെ.ഹംസയിലൂടെ. മലപ്പുറം ഡിസിസി പ്രസിഡന്റും മലപ്പുറം ജില്ലയിലെ കോൺഗ്രസ് ഐ ഗ്രൂപ്പിന്റെ പ്രധാന നേതാവുമായിരുന്നു ടി.കെ.ഹംസ. കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് 1982 നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.കെ.ഹംസ നിലമ്പൂരിൽ പത്രിക സമർപ്പിച്ചു. കോൺഗ്രസിന്റെ സ്ഥാനാർഥിയായി ആര്യാടനും സിപിഎം സ്ഥാനാർഥിയായി ദേവദാസ് പൊറ്റെക്കാടും. സിപിഎം സ്വന്തം സ്ഥാനാർഥിയെ പിൻവലിച്ച്  ഹംസയ്ക്ക് പിന്തുണ നൽകുന്നതായി പ്രഖ്യാപിച്ചു. കടുത്ത മത്സരത്തിൽ  ഹംസ 1,566 വോട്ടിന് ആര്യാടനെ തോൽപിച്ചു.

 

എ ഗ്രൂപ്പിന്റെ പോരാട്ട വീര്യം

പേരിന്റെ ആദ്യാക്ഷരത്തെ അന്വർഥമാക്കി ജീവിതാവസാനം വരെ കോൺഗ്രസിൽ ‘എ’ ഗ്രൂപ്പിന്റെ ശക്തനായ വക്താവായിരുന്നു ആര്യാടൻ മുഹമ്മദ്. എ ഗ്രൂപ്പ് മുഖ്യമന്ത്രി സ്ഥാനത്തേക്കു വന്നപ്പോഴൊക്കെ മന്ത്രിസഭയിൽ ആര്യാടനും ഇടം ലഭിച്ചു. ചാരക്കേസിനെ തുടർന്ന് 1995ൽ കെ.കരുണാകരൻ രാജിവച്ച് എ.കെ.ആന്റണി വന്നപ്പോഴായിരുന്നു

മന്ത്രിക്കസേരയിൽ (തൊഴിൽ, ടൂറിസം) ആര്യാടന്റെ രണ്ടാമൂഴം. 1980ൽ നായനാർ സർക്കാരിലെന്ന പോലെ മാസങ്ങൾ മാത്രം ആയുസ്സുള്ളതായിരുന്നു ഈ മന്ത്രിസ്ഥാനവും. കാലാവധി പൂർത്തിയായതോടെ 1996ൽ പൊതുതിരഞ്ഞെടുപ്പു വരികയും നായനാർ സർക്കാർ അധികാരത്തിൽ വരികയും ചെയ്തു. 1998–2001 കാലഘട്ടത്തിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ സ്ഥാനം ആര്യാടനാണ് കൈകാര്യം ചെയ്തത്. ഒന്നാം ഉമ്മൻ ചാണ്ടി സർക്കാരിലാണ് ആര്യാടൻ മൂന്നാമതും മന്ത്രിയാകുന്നത്. എ.കെ. ആന്റണിയുടെ രാജിയെത്തുടർന്ന് 2004ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ ആര്യാടൻ വൈദ്യുതി മന്ത്രിയായി. മാസങ്ങൾ മാത്രമായിരുന്നു ഈ മന്ത്രിസഭയുടെയും കാലാവധി. 2011ൽ രണ്ടാം ഉമ്മൻ ചാണ്ടി സർക്കാരിൽ വൈദ്യുതി, ഗതാഗത വകുപ്പുകൾ കൈകാര്യം ചെയ്തു. 1980ൽ തൊഴിൽ മന്ത്രിയായിരിക്കെ   കർഷകത്തൊഴിലാളി പെൻഷൻ നടപ്പാക്കിയതും വൈദ്യുതി മന്ത്രിയായിരിക്കെ മലയോര മേഖലകളിലും ആദിവാസി കോളനികളിലും വൈദ്യുതിയെത്തിക്കാൻ ശ്രമിച്ചതും മലബാറിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ ശ്രമിച്ചതും അദ്ദേഹത്തിന്റെ ജനപ്രീതി കൂട്ടിയ ഇടപെടലുകളാണ്.

 

English Summary: Life of Aryadan Muhammed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com