മോദിയുടെ മൻ കി ബാത്തിൽ താരമായി മലയാളി; കേൾക്കണം, മഞ്ജുവിന്റെ നേട്ടം
Mail This Article
തിരുവനന്തപുരം ∙ പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത് പരിപാടിയിൽ തന്നെ പരാമർശിച്ചതിന്റെ ആഹ്ലാദത്തിലാണ് ഡൽഹിയിലെ ഇന്ത്യൻ സൈൻ ലാംഗ്വേജ് റിസർച് ആൻഡ് ട്രെയിനിങ് സെന്ററിലെ മലയാളി വിദ്യാർഥി എസ്.കെ. മഞ്ജു (24) . ജന്മനാകേൾവിപരിമിതിയുളള മഞ്ജു താൻ നേരിടുന്ന പ്രതിസന്ധികളോടു പൊരുതി ബിരുദം നേടിയതിന്റെയും ഉന്നത വിദ്യാഭ്യാസത്തിനായി ഡൽഹിയിൽ എത്തിയതിന്റെയും കഥയാണു പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ വിശദീകരിച്ചത്.
ചേർത്തല പട്ടണക്കാട് കാരിക്കാശേരിൽ ടി.വി.രാജുവിന്റെയും സുജയുടെയും മകളാണ് മഞ്ജു. മാതാപിതാക്കൾക്കും സഹോദരൻ മനുവിനും കേൾവിപരിമിതിയുണ്ട്.
തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) നിന്നു ബികോം പഠനം പൂർത്തിയാക്കിയശേഷമാണ് ഡൽഹിയിൽഡിപ്ലോമ പഠനത്തിനായി ചേർന്നത്. സഹോദരൻ മനു നിഷിലെ ബികോം വിദ്യാർഥിയാണ്.
പഠനത്തിനും പുറമേ നൃത്തത്തിലും എഴുത്തിലുമെല്ലാം മഞ്ജു പ്രാഗൽഭ്യം തെളിയിച്ചിരുന്നതായി മഞ്ജുവിനെ പരിശീലിപ്പിച്ച നിഷിലെ ഡിഗ്രി വിഭാഗം മേധാവി രാജി ഗോപാലും ലക്ചറർ യു.വി. ഭാവനയും പറഞ്ഞു. ആംഗ്യഭാഷാ അധ്യാപികയാകണമെന്നാണു മഞ്ജുവിന്റെ ആഗ്രഹം.
English Summary: PM Modi speaks about Manju in Mann Ki Baat