മർദനം: കെഎസ്ആർടിസി ജീവനക്കാർ മുൻകൂർ ജാമ്യാപേക്ഷ നൽകി
Mail This Article
തിരുവനന്തപുരം∙ കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിൽ കൺസഷൻ ടിക്കറ്റ് പുതുക്കാൻ മകളോടൊപ്പം എത്തിയ പിതാവിനെ മർദിച്ച കേസിൽ പ്രതികളായ ജീവനക്കാർ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. ജാമ്യാപേക്ഷ അഡീഷനൽ സെഷൻസ് കോടതി 28നു പരിഗണിക്കും. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച അപേക്ഷ അഡീ.സെഷൻസ് കോടതിക്കു കൈമാറുകയായിരുന്നു.
കണ്ടക്ടർ എൻ.അനിൽകുമാർ, സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെറീഫ്, സുരക്ഷാ ജീവനക്കാരൻ എസ്.ആർ.സുരേഷ്, അസിസ്റ്റന്റ് സി.പി.മിലൻ എന്നിവരാണു മുൻകൂർ ജാമ്യം തേടിയത്. പൂവച്ചൽ പഞ്ചായത്ത് ജീവനക്കാരൻ പ്രേമനനാണ് മകൾ രേഷ്മയുടെ മുന്നിൽ വച്ചു മർദനമേറ്റത്. 20നു നടന്ന സംഭവത്തിൽ ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. എംഡി പരസ്യമായി മാപ്പു പറയുകയും ചെയ്തു. ഇതിനിടെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. യൂണിയൻ നേതാക്കളായ പ്രതികൾക്കു മുൻകൂർ ജാമ്യം ലഭിക്കാനാണ് അറസ്റ്റു വൈകിക്കുന്നതെന്നാണ് ആരോപണം. നിരപരാധികളാണെന്നും പരാതിക്കാരനായ പ്രേമനൻ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ തെറ്റായ പരാതികൾ നൽകുന്നയാളാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതികൾ വാദിച്ചു.
English Summary: Trivandrum KSRTC attack student concession issue