വിഴിഞ്ഞം സമരം തുടരും; സംസ്ഥാന വ്യാപകമാക്കും
Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ വിഷയത്തിൽ മുന്നോട്ടു വച്ച ഏഴിന ആവശ്യങ്ങളിൽ സർക്കാർ വ്യക്തമായ ഉറപ്പു നൽകാത്ത സാഹചര്യത്തിൽ സമരം ശക്തമായി തുടരാനും സംസ്ഥാന വ്യാപകമാക്കാനും സമരസമിതി യോഗം തീരുമാനിച്ചു. സർക്കാർ വച്ച സമവായ നിർദേശങ്ങളിൽ ഇന്നലെ നിലപാട് അറിയിക്കുമെന്നാണ് സമിതി പ്രതിനിധികൾ പറഞ്ഞിരുന്നത്. എന്നാൽ, ആവശ്യങ്ങളെക്കുറിച്ചും നിലപാടിനെക്കുറിച്ചും സർക്കാരിനെ ഇതിനകം പലവട്ടം അറിയിച്ച സാഹചര്യത്തിൽ ഇനി നിലപാട് അറിയിക്കുന്നതിൽ പ്രസക്തിയില്ലെന്നു പ്രതിനിധികൾ പറഞ്ഞു.
സമിതി പ്രതിനിധികളുമായി ശനിയാഴ്ച ചർച്ച നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പ്രശ്ന പരിഹാരത്തിനായി ഇടപെടുമെന്നും കൃത്യമായ നിലപാടുകളിലെത്തണമെന്നു മന്ത്രിസഭാ ഉപസമിതിയോടു നിർദേശിക്കുമെന്നും ഉറപ്പു നൽകിയിരുന്നതായി സമരസമിതി ജനറൽ കൺവീനർ മോൺ.യൂജിൻ എച്ച്.പെരേര പറഞ്ഞു. ഇക്കാര്യത്തിൽ ഇനി തുടർനടപടികളും തീരുമാനങ്ങളും എടുക്കേണ്ടത് സർക്കാരാണെന്നും ജനറൽ കൺവീനർ പറഞ്ഞു. നാലു തവണ മന്ത്രിസഭാ ഉപസമിതി സമരസമിതിയുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടു. മുഖ്യമന്ത്രി വിളിച്ച ചർച്ചയിലും സമവായം ഉണ്ടായില്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെട്ടതിനു തൊട്ടു പിന്നാലെയാണ് പ്രശ്ന പരിഹാരത്തിനായി സിപിഎം നേതൃത്വം നേരിട്ടിറങ്ങിയത്.
English Summary: Vizhinjam agitation to continue