കണ്ണൂർ– ഡൽഹി വിമാനയാത്രയിൽ അനിശ്ചിതത്വം; കാത്തിരിപ്പ് 32 മണിക്കൂർ
Mail This Article
മട്ടന്നൂർ (കണ്ണൂർ) ∙ 32 മണിക്കൂറിന്റെ അനിശ്ചിതത്വത്തിന് ഒടുവിൽ എയർ ഇന്ത്യ കണ്ണൂരിൽ നിന്ന് ഡൽഹിയിൽ യാത്രക്കാരെ എത്തിച്ചു. തിങ്കളാഴ്ച രാവിലെ 9.30ന് കണ്ണൂരിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് പറന്നുയർന്ന വിമാനം സാങ്കേതിക കാരണത്താൽ താഴെയിറക്കി സർവീസ് റീഷെഡ്യൂൾ ചെയ്തിരുന്നു.
ചൊവ്വാഴ്ച 9.30ന് മറ്റൊരു വിമാനം കണ്ണൂരിൽ നിന്നു പുറപ്പെടും എന്ന ധാരണയിൽ ചിലരെ വീടുകളിലേക്കും മറ്റുള്ളവരെ എയർലൈൻ ഹോട്ടലുകളിലേക്കും മാറ്റിയിരുന്നു. 135 യാത്രക്കാരാണ് തിങ്കളാഴ്ച കണ്ണൂർ–ഡൽഹി സെക്ടറിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. ചിലർ തിങ്കളാഴ്ച തന്നെ മറ്റു വിമാനങ്ങളിൽ യാത്ര ചെയ്തു. ചിലർ യാത്ര റദ്ദാക്കി. 10 പേർ വീടുകളിലേക്കു മടങ്ങി.
വീട്ടിലേക്കു പോയവർ ഇന്നലെ രാവിലെ 9 മുതൽ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഉച്ചയ്ക്ക് 1.30ന് ശേഷമാണ് ഇവരെ ചെക്ക്–ഇൻ ചെയ്യാൻ അനുവദിച്ചത്. ആദ്യം 9.30ന് വിമാനം പുറപ്പെടും എന്ന് അറിയിച്ചു. പിന്നീട് 10.30 ആയി, 12.30 ആയി, 2 മണിയായി. അപ്പോഴും ഹോട്ടലിലേക്കു മാറ്റിയ ആളുകൾ വിമാനത്താവളത്തിൽ എത്തിയിരുന്നില്ല. കുറച്ചുപേർക്ക് ഉച്ചയോടെ ബോർഡിങ് പാസ് നൽകിയിരുന്നു. എഐ503 നമ്പർ വിമാനത്തിൽ ഡൽഹിയിൽ എത്തിക്കും എന്ന് ഉച്ചയോടെ പറഞ്ഞെങ്കിലും എത്ര മണിക്ക് പുറപ്പെടാൻ കഴിയുമെന്നു വ്യക്തത വരുത്താൻ എയർലൈൻ അധികൃതർ തയാറായിരുന്നില്ല.
ബെംഗളൂരു വിമാനം വൈകി
കൊച്ചി ∙ ബെംഗളൂരുവിൽ നിന്ന് മൈസൂരു വഴിയുള്ള അലയൻസ് എയറിന്റെ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചിയിലെത്താൻ വൈകിയതിനെ തുടർന്ന് ഈ വിമാനമുപയോഗിച്ചു നടത്തുന്ന തുടർ സർവീസുകളെല്ലാം വൈകി. യാത്രക്കാർ ദുരിതത്തിലായി.
English Summary: Delhi flight from Kannur resume journey