ADVERTISEMENT

തിരുവനന്തപുരം∙ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ നിയമിക്കുന്നതിനു ഗവർണർക്കു മേൽ സമ്മർദം ചെലുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡിജിപി) മുഖ്യമന്ത്രിക്കു വേണ്ടി കോടതിയിൽ ഹാജരാകും.

മുഖ്യമന്ത്രി സമ്മർദം ചെലുത്തിയെന്നു ഗവർണർ ആരോപിച്ചതിനു പിന്നാലെയാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ഹർജി നൽകിയത്. വിജിലൻസ് കോടതിയിൽ മുഖ്യമന്ത്രിക്കു വേണ്ടി ഡിജിപി ഹാജരാകാൻ നിർദേശിച്ച് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കി.

വിജിലൻസ് കോടതിയിലെ പ്രധാന കേസുകളിൽ ഹാജരാകേണ്ട വിജിലൻസ് അഡീഷനൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെ ഒഴിവാക്കി. വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ എൽ.ആർ.രഞ്ജിത്ത് കുമാറിനെ ഡിജിപിയെ സഹായിക്കാൻ നിയോഗിച്ചു. കേസ് നാളെ കോടതി പരിഗണിക്കും.

വിസി നിയമനത്തിൽ മാനദണ്ഡങ്ങൾ അട്ടിമറിച്ചു സ്വജനപക്ഷപാതം കാട്ടിയതിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തി എന്നാണ് ഹർജിയിലെ ആരോപണം. ഗവർണറുടെ പ്രോസിക്യൂഷൻ അനുമതി ലഭിച്ചാൽ മാത്രമേ കേസിൽ തുടർനടപടി സ്വീകരിക്കാൻ കോടതിക്കു സാധിക്കൂ. ഗവർണർ അനുമതി നൽകിയാൽ മുഖ്യമന്ത്രി ആഭ്യന്തര, വിജിലൻസ് വകുപ്പുകൾ ഒഴിയേണ്ടി വരും. ഗവർണർ സ്ഥലത്ത് ഇല്ലാത്തതിനാൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾ രാജ്ഭവൻ ശേഖരിച്ചിരുന്നു. ഒക്ടോബർ മൂന്നിനു ഗവർണർ മടങ്ങിയെത്തും.

English Summary: Director General of Prosecution to appear for chief minister Pinarayi Vijayan in court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com