ഞാൻ കുറ്റം ചെയ്തിട്ടില്ല: ഇ.പി.ജയരാജൻ
Mail This Article
തിരുവനന്തപുരം∙ നിയമസഭാ അക്രമക്കേസിൽ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ഇന്നലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നേരിട്ടു ഹാജരായ ജയരാജനെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചപ്പോഴാണ് അദ്ദേഹം കുറ്റം നിഷേധിച്ചത്. കഴിഞ്ഞ തവണ മന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെ 5 പ്രതികൾ ഹാജരായെങ്കിലും അസുഖമാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി ജയരാജൻ എത്തിയിരുന്നില്ല. തുടർന്ന് ഇന്നലെ നേരിട്ടു ഹാജരാകണമെന്നു കോടതി ആവശ്യപ്പെട്ടിരുന്നു.
കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ പ്രതികൾക്കു കൈമാറാൻ കോടതി നിർദേശിച്ചു. അടുത്ത മാസം 26ന് വിചാരണ തീയതി കോടതി തീരുമാനിക്കും. മന്ത്രി വി.ശിവൻകുട്ടിക്കും ഇ.പി.ജയരാജനും പുറമേ മുൻ മന്ത്രി കെ.ടി.ജലീൽ, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് പ്രതികൾ. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാൻ ആക്രമണം നടത്തി നിയമസഭയ്ക്ക് 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് കേസ്.
ഇപി കോടതിയിൽനിന്ന് ഇറങ്ങിയ ശേഷം
യുഡിഎഫ് സർക്കാർ ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് ഈ കേസ്. അന്നു ഭരണപക്ഷം സംഘടിതമായി പ്രതിപക്ഷത്തിനെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സഭകളുടെ ചരിത്രത്തിൽ ഇങ്ങനെ ഒരു കേസ് ഉണ്ടായിട്ടില്ല. സഭാ നടപടിക്രമങ്ങളെ സർക്കാർ പരിഹാസ്യമാക്കി. ഒരു വിഷയത്തിൽ പ്രതിപക്ഷം പരാതി ഉന്നയിച്ചാൽ ഭരണ–പ്രതിപക്ഷങ്ങളെ ഏകോപിപ്പിച്ച് തീരുമാനമെടുക്കുന്നതിനു പകരം തലേദിവസം സഭയ്ക്കുള്ളിൽ യുഡിഎഫ് എംഎൽഎമാരെ താമസിപ്പിച്ചു.
അവരാണ് നടപടിക്രമങ്ങൾ അലങ്കോലപ്പെടുത്തിയത്. പ്രതിപക്ഷത്തെ അവഹേളിക്കുന്ന സമീപനമാണു സ്പീക്കർ സ്വീകരിച്ചത്. വനിതാ എംഎൽഎമാരെയും ഇന്നത്തെ മന്ത്രി വി.ശിവൻകുട്ടിയെയും ഭരണപക്ഷം ആക്രമിച്ചു. ഭരണപക്ഷത്തെ ഒഴിവാക്കി പ്രതിപക്ഷത്തിനെതിരെ രാഷ്ട്രീയ ലക്ഷ്യം വച്ച് കേസെടുത്തു.
ഇപി കോടതിയിൽ പോകും മുൻപ്
മഹാത്മാ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ നേതാവായിരുന്നു. ജവാഹർലാൽ നെഹ്റു, ഇന്ത്യൻ ദേശീയ നേതാക്കൾ, പലരും ഭരണരംഗത്തു നിൽക്കുമ്പോൾത്തന്നെ കേസിൽ പെട്ടിട്ടുണ്ട്. ഇഎംഎസിനെ ശിക്ഷിച്ചിട്ടില്ലേ? രാഷ്ട്രീയ പ്രവർത്തകർക്കെതിരെ ഒട്ടനവധി കേസുകൾ ഉണ്ടാകും. അതു രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ്. അതിനെ രാഷ്ട്രീയമായി കാണും. മന്ത്രിമാർ അടക്കം കോടതിയിൽ പോകുന്നതിൽ സർക്കാരിന് ഒരു പ്രശ്നവുമില്ല. അതു വ്യാഖ്യാനിച്ചു ദോഷമുണ്ടാക്കരുത്.
English Summary: E.P. Jayarajan rejects charges against him in kerala assembly attack case