ADVERTISEMENT

തിരുവനന്തപുരം ∙ ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്നലെ 221 പേർ കൂടി അറസ്റ്റിലായി. വയനാട് ജില്ലയിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ 4 വടിവാളുകൾ പിടിച്ചെടുത്തു. പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫിസിലും പൊലീസ് പരിശോധന നടത്തി.

ഓഫിസിനു സമീപം പോപ്പുലർ ഫ്രണ്ട് നേതാവ് സലീമിന്റെ ടയർ കടയിൽ നിന്നാണ് വടിവാളുകൾ പിടിച്ചെടുത്തത്. ‌കടയിലെ ജീവനക്കാരൻ മുഹമ്മദ് ഷാഹുലിനെ അറസ്റ്റ് ചെയ്തു. ഉടമ സലീമിനെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. അഞ്ചുകുന്ന്, പീച്ചംകോട്, തലപ്പുഴ എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. ഹർത്താലുമായി ബന്ധപ്പെട്ട കേസിൽ പോപ്പുലർ ഫ്രണ്ട് കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് സി.പി.നൗഫൽ അടക്കം 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ, പുറക്കാട്, പുന്നപ്ര എന്നിവിടങ്ങളിലെ പ്രാദേശിക നേതാക്കളുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി. ബാങ്ക് രേഖകൾ പിടിച്ചെടുത്തു. പുറക്കാട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സുനീറിന്റെയും അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തംഗം നജീബിന്റെയും വീടുകളിൽനിന്നാണ് രേഖകൾ പിടികൂടിയത്. ഇരുവരും ഹർത്താൽ ദിനത്തിൽ ബസുകൾ ആക്രമിച്ച കേസിൽ അറസ്റ്റിലായിരുന്നു. 

പാലക്കാട്ട് ജില്ലാ ആസ്ഥാനത്തും പരിസരങ്ങളിലും പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെയും പ്രവർത്തകരുടെയും വീടുകളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കാര്യമായി ഒന്നും കണ്ടെടുത്തിട്ടില്ല. കോയമ്പത്തൂർ ഗാന്ധിപുരത്ത് ബിജെപി ഓഫിസിലേക്കു പെട്രോൾ ബോംബെറിഞ്ഞ‍ കേസിൽ എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിലായി. തൃശൂരിൽ മാള പള്ളിപ്പുറത്ത് 2 വീടുകളിൽ റെയ്ഡ് നടത്തി.  സംശയിക്കുന്നവരുടെ വീടുകളിൽ  റെയ്ഡ് നടത്തണമെന്ന് എല്ലാ സ്റ്റേഷനുകളിലും നിർദേശം ലഭിച്ചു. ഹർത്താൽ ദിനത്തിലെ അക്രമത്തിൽ സംസ്ഥാനത്ത് അറസ്റ്റിലായവരുടെ ആകെ എണ്ണം 1809 ആയി. 

English Summary: More arrest in attacks on Hartal Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com