ADVERTISEMENT

കോഴിക്കോട് ∙ വിജിലൻസ് കേസിൽപെട്ട വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ ശിക്ഷാനടപടി സ്വീകരിക്കാൻ മന്ത്രി എ.കെ.ശശീന്ദ്രൻ ശുപാർശ ചെയ്തെങ്കിലും ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ പൂഴ്ത്തി. കേഡർ തസ്തിക സൃഷ്ടിച്ച് ഈ ഉദ്യോഗസ്ഥനു സ്ഥാനക്കയറ്റം നൽകാൻ വിജിലൻസിന്റെ കേസ് ഒരു വർഷത്തോളം വൈകിപ്പിച്ചതിനു പിന്നാലെയാണ് തുടർനടപടികൾ ഒഴിവാക്കാനുള്ള ഉന്നതതല ഇടപെടൽ. വൃക്ഷത്തൈ നടലിന്റെ പേരിൽ നടക്കുന്ന ക്രമക്കേടുകൾക്കു കുട പിടിക്കുന്നതാണ് സർക്കാർ നിലപാടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എപിസിസിഎഫ്) ആയിരുന്ന ഇ.പ്രദീപ് കുമാറിനെ 2021 ഏപ്രിൽ 12നാണ് വിജിലൻസ് കോഴിക്കോട് സ്പെഷൽ സെൽ എസ്പി ശശിധരന്റെ നേതൃത്വത്തിൽ കാറിൽ സഞ്ചരിക്കുന്നതിനിടെ പിടികൂടിയത്. 4 കവറുകളിലാക്കി സൂക്ഷിച്ചിരുന്ന 85,000 രൂപയും കണ്ടെത്തി. പണം കണ്ടെത്തിയെങ്കിലും എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ വിജിലൻസ് ‘മറന്നു’. അന്വേഷണം ഒതുക്കുകയാണെന്ന് ആരോപിച്ച് തിരുവമ്പാടി ആനടയിൽ സെയ്ദലവി വിജിലൻസ് കോടതിയിൽ കഴിഞ്ഞ ഏപ്രിൽ 29ന് ഹർജി നൽകി. ഇതിനു പിറ്റേന്നാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

എഫ്ഐആർ ഒരു വർഷം വൈകിയതിനിടെ പ്രദീപ് കുമാറിനെ, കേഡർ തസ്തിക സൃഷ്ടിച്ച് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായി നിയമിച്ചു. പുതിയ ചീഫ് വൈൽഡ് ലൈഫ് വാർഡനെയും വനം വിജിലൻസ് മേധാവിയെയും നിയമിക്കുന്നതിന്റെ കൂട്ടത്തിലാണ് പ്രദീപ് കുമാറിനും നിയമനം നൽകിയത്. ഇതിനു പിന്നാലെ, പ്രദീപിനെതിരെ നടപടിയെടുക്കണമെന്ന ഫയൽ ആഭ്യന്തരവകുപ്പിൽനിന്നു വനം മന്ത്രിക്ക് എത്തി. അന്വേഷണം പൂർത്തിയാക്കിയതിനാൽ സസ്പെൻഷന്റെ ആവശ്യമില്ലെന്നും അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ പ്രകാരമുള്ള ശിക്ഷാ നടപടി മുഖ്യമന്ത്രിക്ക് സ്വീകരിക്കാവുന്നതാണെന്നും കാട്ടി ഫയൽ വനംമന്ത്രി അങ്ങോട്ടു വിട്ടു. 2 മാസം മുൻപ് അയച്ച ഫയലിൽ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

English Summary: No action against forest official even after recommendation from minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com