ADVERTISEMENT

തിരുവനന്തപുരം∙ ഹൈക്കോടതി ഉയർത്തിയ ചോദ്യങ്ങൾക്കു വസ്തുനിഷ്ഠവും യുക്തിസഹവുമായ മറുപടി നൽകാത്ത സർക്കാർ, ധാർഷ്ട്യം വെടിഞ്ഞു പ്രതിഷേധക്കാർക്കെതിരെ എടുത്ത കേസുകളെല്ലാം പിൻവലിക്കണമെന്ന് സംസ്ഥാന കെ റെയിൽ സിൽവർലൈൻ വിരുദ്ധ സമിതി ആവശ്യപ്പെട്ടു. 

സമിതി ഉന്നയിച്ച വസ്തുതകൾ ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണ്. വ്യക്തമായി പദ്ധതി രേഖ തയാറാക്കുകയോ, പഠനങ്ങൾ നടത്തുകയോ ചെയ്യാതെയും നിയമാനുസൃത നടപടിക്രമങ്ങൾ പാലിക്കാതെയുമാണു ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ചത്. 

ഇതു നിക്ഷിപ്ത താൽപര്യക്കാർക്കു വേണ്ടിയാണെന്നു സമിതി ചൂണ്ടിക്കാണിച്ചിരുന്നു. ഈ കടന്നുകയറ്റത്തെ ചെറുത്ത സാധാരണക്കാരെ നിഷ്ഠുരമായി തല്ലിച്ചതയ്ക്കുകയും കേസെടുക്കുകയും ചെയ്തു. ജനവിരുദ്ധ നിലപാടിൽ മാപ്പു പറഞ്ഞ് പദ്ധതി എത്രയും വേഗം പിൻവലിക്കണമെന്നു ചെയർമാൻ എം.പി.ബാബുരാജ്, ജനറൽ കൺവീനർ എസ്.രാജീവൻ എന്നിവർ ആവശ്യപ്പെട്ടു. 

‘പദ്ധതി’ എന്നു പോലും പറയാനാവില്ല: കേന്ദ്രം

കൊച്ചി ∙ സിൽവർലൈനിന്റെ വിശദപദ്ധതിരേഖ (ഡിപിആർ) കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ലാത്തതിനാൽ അതിനെ ‘പദ്ധതി’യെന്നുപോലും പറയാനാവില്ലെന്നു കേന്ദ്രസർക്കാരിനുവേണ്ടി ഡപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്.മനു ഹൈക്കോടതിയിൽ അറിയിച്ചു. 

ഡിപിആർ അംഗീകരിക്കുന്നതാണ് ആദ്യ പടി. അതിനുശേഷവും പദ്ധതി നിർദേശം (പ്രൊപ്പോസൽ) വിവിധ ഉന്നത അധികാരികൾ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. അന്തിമമായി അനുമതി ലഭിക്കേണ്ടത് സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയിൽ നിന്നാണ്. അന്തിമ അനുമതി ലഭിക്കുന്നതുവരെ പദ്ധതി തുടങ്ങാനാവില്ല. സാമൂഹികാഘാത പഠനത്തിനു കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ല. കെറെയിൽ കോർപറേഷൻ സ്വീകരിക്കുന്ന ഏത് നടപടിയുടെയും ഉത്തരവാദിത്തം അവർക്കാണെന്നും കേന്ദ്രസർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.

അലൈൻമെന്റ് പ്ലാൻ ഉൾപ്പെടെയുള്ള വിവരങ്ങൾ തേടി കെറെയിലിനു കത്തുകൾ നൽകിയെങ്കിലും മറുപടി നൽകിയില്ല എന്ന് റെയിൽവേ ബോർഡ് അറിയിച്ചത് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാൽ റെയിൽവേ ബോർഡ് വ്യക്തത തേടിയ കാര്യങ്ങൾക്ക് ഉത്തരം നൽകിയിട്ടുണ്ടെന്നു കെ റെയിലിന്റെ അഭിഭാഷകൻ അറിയിച്ചു. 

ഡിപിആർ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് കേരള സർക്കാർ നടപടികളെടുത്തതെന്നു കേരള സർക്കാർ അഭിഭാഷകനും അറിയിച്ചു. സിൽവർലൈൻ പദ്ധതിയെന്ന ആശയം നല്ലതാണ്. പക്ഷേ അതു ശരിയായ വിധത്തിൽ നടപ്പാക്കേണ്ടിയിരുന്നു. കോടതി ഇക്കാര്യത്തിൽ മുന്നറിയിപ്പു നൽകിയപ്പോൾ സർക്കാരിനെ ആക്രമിക്കുകയാണെന്നാണ് വ്യാഖ്യാനിച്ചതെന്നും കോടതി പറഞ്ഞു.

സർവേ ഡയറക്ടർക്കും കെറെയിലിനും വിമർശനം

വലിയ കല്ലുകൾ ഉപയോഗിക്കാൻ സർവേ ഡയറക്ടർ ഫെബ്രുവരിയിൽ കെറെയിൽ കോർപറേഷന് അനുമതി നൽകിയിരുന്നെന്നും പ്രശ്നങ്ങൾ ഇപ്പോഴുള്ള രീതിയിലേക്ക് നയിച്ചത് ഈ നടപടിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. സർവേനിയമം അനുസരിച്ചു നടപടിയെടുക്കുന്നതിൽനിന്നു കോടതി തടഞ്ഞ കാര്യം അറിയില്ലായിരുന്നു എന്നാണ് ഉദ്യോഗസ്ഥൻ അറിയിച്ചത്. കെ റെയിൽ കോർപറേഷന്റെ ആവശ്യപ്രകാരമാണ് ഉദ്യോഗസ്ഥൻ അനുമതി നൽകിയത്.

ഹൈക്കോടതിയിൽനിന്ന് അനുമതിയെടുക്കാതെ കോർപറേഷനും സർവേ ഡയറക്ടറും നടപടിയെടുത്തതും കോടതിയിൽനിന്ന് വ്യക്തത തേടാതെ ഉത്തരവിട്ടതും ദൗർഭാഗ്യകരമാണ്. ഇത് ഗൗരവമായി കാണേണ്ടതാണെന്നും എന്നാൽ കാര്യങ്ങൾ നിശ്ചലമായതിനാൽ ഇക്കാര്യം ഇവിടെവച്ച് നിർത്തുകയാണെന്നും കോടതി പറഞ്ഞു.

Content Highlight: Silver Line Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com