ലഹരിവിരുദ്ധ ക്യാംപെയ്ൻ തുടരും: മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ ഒക്ടോബർ 2ന് ആരംഭിക്കുന്ന ലഹരിവിരുദ്ധ ക്യാംപെയ്ൻ തുടർപ്രക്രിയയാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവംബർ 1 വരെ നീളുന്ന ആദ്യഘട്ടം വിലയിരുത്തി തുടർപ്രവർത്തനം നടത്തുമെന്ന് അദ്ദേഹം സർവകക്ഷിയോഗത്തിൽ അറിയിച്ചു. സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടികൾക്ക് യോഗം സഹകരണം വാഗ്ദാനം ചെയ്തു.
കാപ്പ മാതൃകയിൽ ഇത്തരം കേസുകൾക്ക് നിയമം നടപ്പാക്കും. സ്‌കൂളുകളിൽ ബോധവൽക്കരണം ശക്തമാക്കും. കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റം മനസ്സിലാക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണം നടത്തും. അതിഥിത്തൊഴിലാളികൾക്ക് അവരുടെ ഭാഷയിൽ ബോധവൽക്കരണം നടത്തും. അതിർത്തികളിലും റെയിൽവേ സ്റ്റേഷനുകളിലും ജാഗ്രത ശക്തമാക്കും. സ്‌കൂളുകളിലും കടകളിലും ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ ഉൾപ്പെടെ പ്രദർശിപ്പിക്കും. ഡിഅഡിക്‌ഷൻ സെന്ററുകൾ വ്യാപിപ്പിക്കും.
സംസ്ഥാന, ജില്ലാ, പഞ്ചായത്ത്, വാർഡ്, സ്‌കൂൾ തല സമിതികളിൽ എല്ലാ രാഷ്ട്രീയകക്ഷി പ്രതിനിധികളും ഉൾപ്പെട്ടെന്ന് ഉറപ്പാക്കണം. വിവിധ മേഖലകളിലെ പ്രമുഖരെയും പങ്കെടുപ്പിക്കണം.
രാഷ്ട്രീയകക്ഷി പ്രതിനിധികൾക്കു പുറമേ മന്ത്രി എം.ബി.രാജേഷ്, ചീഫ് സെക്രട്ടറി വി.പി.ജോയ്, ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി വി.വേണു, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, എഡിജിപി വിജയ് സാഖറെ, എക്‌സൈസ് കമ്മിഷണർ അനന്ത കൃഷ്ണൻ, നിയമ സെക്രട്ടറി വി.ഹരി നായർ തുടങ്ങിയവർ പങ്കെടുത്തു.
English Summary: Chief Minister says will continue campaign against drugs