ADVERTISEMENT

തിരുവനന്തപുരം ∙ ഏൽപിക്കുന്ന ജോലികൾ കൃത്യമായി ചെയ്യാത്ത ജില്ലാ കലക്ടർമാർ ഉണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. കലക്ടർമാരെ ഫോണിൽ കിട്ടാറില്ലെന്നു പരാതി ഉണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജില്ലാ കലക്ടർമാരുടെയും വകുപ്പു മേധാവികളുടെയും വാർഷിക യോഗത്തിലായിരുന്നു വിമർശനം.

എഡിഎം പോലുള്ള കീഴുദ്യോഗസ്ഥരെ കാര്യങ്ങൾ കൃത്യമായി കലക്ടർമാർ അറിയിക്കുന്നില്ല. പ്രശ്നങ്ങൾ കേട്ടാൽ അത് മറ്റ് ഉദ്യോഗസ്ഥർക്കു കൈമാറിയിട്ടുണ്ടെന്ന മറുപടി നൽകി ഒഴിയുന്നതും ശരിയല്ല. ഓരോ ദിവസവും ഓഫിസിൽ നിന്ന് എത്തുമ്പോൾ ഇന്ന് എന്തെങ്കിലും അബദ്ധം പറ്റിയോ എന്ന ആത്മപരിശോധന നടത്തി നാളെ അത് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സർക്കാർ സേവനങ്ങൾ ജനങ്ങൾക്കു ലഭ്യമാക്കുന്നതിലെ കാലവിളംബം ഇല്ലാതാക്കണം. പൊതുജന പരാതി പരിഹാരത്തിന് ജില്ലാതലങ്ങളിൽ സംവിധാനമുണ്ടാകണം. നൂറുദിന പരിപാടികളിലെ കാര്യങ്ങൾ ജില്ലാ ഭരണകൂടം മുൻഗണനാക്രമത്തിൽ പൂർത്തിയാക്കണം.

വികസന പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം ഇല്ലാതാക്കണം. ഭൂമി വിട്ടുകൊടുക്കുന്നവർക്കു നഷ്ടപരിഹാരം നൽകണം. കഴിഞ്ഞ സർക്കാരിന്റെ കാലത്തു പ്രഖ്യാപിച്ച വയനാട് കോഫി പാർക്ക് പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. തടസ്സങ്ങൾ ഉണ്ടെങ്കിൽ വകുപ്പുകളുടെ ഏകോപനത്തിലൂടെ പരിഹരിക്കണം. ജില്ലാ ഭരണകൂടങ്ങളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ നടപ്പാക്കേണ്ട വെള്ളക്കെട്ട് നിവാരണം പോലുള്ളവയും കാര്യക്ഷമമായി നടക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു.

വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്ത അവസ്ഥ ഉണ്ടെന്നും ഇതിനു പരിഹാരം വേണമെന്നും ചീഫ് സെക്രട്ടറി വി.പി.ജോയിയും വ്യക്തമാക്കി. സംസ്ഥാനത്തെ വികസന പദ്ധതികളുടെ പുരോഗതി സംബന്ധിച്ച 55 അജൻഡകളാണ് മാസ്കറ്റ് ഹോട്ടലിൽ രണ്ടു ദിവസമായി നടക്കുന്ന യോഗം ചർച്ച ചെയ്യുന്നത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.

English Summary: Chief Minister Pinarayi Vijayan criticises district collectors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com