ADVERTISEMENT

കൊച്ചി ∙ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ സർക്കാരിനും കെഎസ്ആർടിസിക്കും ഉണ്ടായ നഷ്ടത്തിനു പരിഹാരമായി പോപ്പുലർ ഫ്രണ്ടും സംസ്ഥാന ജനറൽ സെക്രട്ടറി എ.അബ്ദുൽ സത്താറും 5.20 കോടി രൂപ രണ്ടാഴ്ചയ്ക്കുള്ളിൽ ആഭ്യന്തര വകുപ്പിൽ കെട്ടിവയ്ക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ടു വിവിധ കോടതികളിലുള്ള എല്ലാ കേസുകളിലും സത്താറിനെ പ്രതി ചേർക്കണമെന്നും നിർദേശിച്ചു.

ഹർത്താൽ കേസിനൊപ്പം 5.06 കോടി രൂപ നഷ്ടപരിഹാരം തേടി കെഎസ്ആർടിസി നൽകിയ ഹർജിയും പരിഗണിച്ചാണു ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവച്ചില്ലെങ്കിൽ സെക്രട്ടറി ഉൾപ്പെടെയുള്ള ഭാരവാഹികളുടെയും സ്വത്തിൽനിന്നു റിക്കവറി നടപടിയെടുക്കണം. നഷ്ടപരിഹാര ക്ലെയിം തീർപ്പാക്കുമ്പോൾ വരുന്ന അധിക ബാധ്യതയും ഇവർ വഹിക്കണം. ഹർത്താലുമായി ബന്ധപ്പെട്ടു സംസ്ഥാനത്തുടനീളം അറസ്റ്റിലായവർക്കു ജാമ്യം അനുവദിക്കുമ്പോൾ നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ മജിസ്ട്രേട്ട് / സെഷൻസ് കോടതികൾ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

കോടതി ഇടപെടുംവരെ സർക്കാർ നോക്കിനിന്നു

മിന്നൽ ഹർത്താൽ നിയമ വിരുദ്ധമായിട്ടും ഹർത്താൽ അനുകൂലികളുടെ പ്രകടനങ്ങളും വഴിതടയലും തടയാൻ സംസ്ഥാന ഭരണകൂടം ഒന്നും ചെയ്തില്ലെന്നു ഹൈക്കോടതി കുറ്റപ്പെടുത്തി. കോടതി ഉത്തരവിട്ടശേഷം മാത്രമാണു പൊലീസ് നടപടിയാരംഭിച്ചത്. നിയമവിരുദ്ധമായി ഹർത്താൽ നടത്തിയവരുടെ പ്രകടനങ്ങളും കൂട്ടം ചേരലും പൊലീസ് തടഞ്ഞില്ല. കോടതിയിൽ കേസ് പരിഗണിക്കുമ്പോഴും പുറത്ത് അക്രമം നടന്നു. ഉത്തരവിറങ്ങുന്നതുവരെ പൊലീസ് നോക്കി നിന്നുവെന്നാണു മാധ്യമ റിപ്പോർട്ടുകളിൽ വ്യക്തമാകുന്നതെന്നു കോടതി പറഞ്ഞു.

English Summary: High court on Compensation for Hartal Violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com