കൽപറ്റ ∙ കർഷകർക്കുള്ള പിഎം കിസാൻ സമ്മാൻ പദ്ധതി ആനുകൂല്യം കൃഷിവകുപ്പ് ജീവനക്കാർ അനർഹമായി കൈപ്പറ്റി. വയനാട്ടിലെ വിവിധ കൃഷി ഓഫിസുകളിലെ 18 കരാർ ജീവനക്കാരാണ് കർഷകർക്കു മാത്രമായി സർക്കാർ നൽകുന്ന ആനുകൂല്യം കൈക്കലാക്കിയത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം തുടങ്ങി.
ആനുകൂല്യം കൈപ്പറ്റിയ ജീവനക്കാരിൽ പലരും പിഎം കിസാൻ സമ്മാൻ പദ്ധതി പ്രകാരമുള്ള ധനസഹായം ലഭിക്കാൻ അർഹതയില്ലാത്തവരാണ്. സ്വന്തം പേരിൽ കൃഷിഭൂമിയില്ലാത്തവരും നല്ല സാമ്പത്തികസ്ഥിതിയുള്ളവരും ആനുകൂല്യങ്ങൾ തട്ടിയെടുത്തതായി കലക്ടർക്കും കൃഷിവകുപ്പു മന്ത്രിക്കും വയനാട്ടിലെ കർഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. പ്രിൻസിപ്പൽ കൃഷി ഓഫിസിലെ 2 ഡപ്യൂട്ടി ഡയറക്ടർമാർക്കാണ് അന്വേഷണച്ചുമതല. ഇതിന്റെ ഭാഗമായി 17 ജീവനക്കാരെ ഓഫിസുകളിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു. ശേഷിക്കുന്ന ഒരാളുടെ മൊഴി ഉടൻ എടുക്കും. വൈകാതെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സ്വന്തമായി കൃഷിഭൂമിയുള്ള ചെറുകിട നാമമാത്ര കർഷക കുടുംബത്തിനാണ് കിസാൻ സമ്മാൻ നിധിയായി വർഷംതോറും 6,000 രൂപ 3 ഗഡുക്കളായി 4 മാസത്തിലൊരിക്കൽ ലഭിക്കുക. കിസാൻ സമ്മാൻ ആനുകൂല്യം കൈപ്പറ്റിയ ജീവനക്കാരുടെ പട്ടികയിൽ 10 ഗഡുക്കൾ (20,000 രൂപ) വരെ ഒന്നിച്ചു നേടിയവരും ഉണ്ട്. ഗുണഭോക്താക്കളുടെ വാർഷികവരുമാനം ഒരുലക്ഷം രൂപയിൽ കൂടരുതെന്ന മാനദണ്ഡവും ലംഘിക്കപ്പെട്ടു.
പദ്ധതിയിൽ അനർഹർ കടന്നുകൂടുന്നതായി നേരത്തേയും പരാതിയുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഗുണഭോക്താക്കൾ കൃഷിഭൂമി സംബന്ധിച്ച വിവരങ്ങൾ അപ്‌ലോഡ് ചെയ്യണമെന്ന നിർദേശം കൃഷിവകുപ്പ് നടപ്പിലാക്കിത്തുടങ്ങിയപ്പോഴാണ് വകുപ്പിനെത്തന്നെ തിരിഞ്ഞുകൊത്തുന്ന ആരോപണം ഉയർന്നിരിക്കുന്നത്.
English Summary: PM Kisan samman project