ADVERTISEMENT

തിരുവനന്തപുരം ∙ ഭാരത് ജോഡോ യാത്രയുടെ അനുഭവങ്ങൾ ചേർത്തു രാഹുൽ ഗാന്ധി പുസ്തകം എഴുതുന്നു. സംസ്ഥാനത്തെ നേതാക്കളുമായി വണ്ടൂരിൽ നടത്തിയ ഒന്നര മണിക്കൂറോളം ചർച്ചയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ഈ കൂടിക്കാഴ്ച രാഹുലിന്റെ ടീം പൂർണമായും ക്യാമറയിൽ പകർത്തി. യാത്രയെക്കുറിച്ചു തുറന്നു പറയാനാണു രാഹുൽ ആവശ്യപ്പെട്ടത്. പുസ്തകം തയാറാക്കാൻ അതു സഹായിക്കുമെന്നും ചൂണ്ടിക്കാട്ടി. രാഹുലിന്റെ ആദ്യ രചനയാവും ഇത്. 

19 ദിവസം നീണ്ട യാത്രയ്ക്ക് കേരളത്തിൽ കിട്ടിയ പ്രതികരണത്തിൽ വലിയ ആവേശവും ആഹ്ലാദവും ഉണ്ടെന്നു രാഹുൽ വ്യക്തമാക്കിയെന്ന് നേതാക്കൾ പറഞ്ഞു. 

കേരളത്തിലെ ഉന്നത നേതൃനിരയിൽ സ്ത്രീകൾക്കും ദലിത് വിഭാഗത്തിനും മതിയായ പ്രാതിനിധ്യം ഇല്ലെന്ന വിലയിരുത്തലും രാഹുൽ നടത്തി. പുനഃസംഘടനയിൽ ഇക്കാര്യം ഉറപ്പാക്കുമെന്നു നേതൃത്വം പ്രതികരിച്ചു. 

യാത്രയിലെ ചില സംഭവങ്ങളും ചർച്ചയിൽ കടന്നുവന്നു. തിരുവനന്തപുരത്തു രാഹുലിന്റെ പിന്നാലെ എത്തിയ പ്രായമായ സ്ത്രീക്കു കണ്ട പാടേ വെള്ളം പകർന്നു കൊടുത്തത് എന്തുകൊണ്ടാണെന്നു കെ.സി.വേണുഗോപാൽ ചോദിച്ചു. ‘ അവരെ കണ്ടപ്പോൾ എന്റെ അമ്മയെ ആണ് ഓർമ വന്നത്. വയ്യാതെ അമ്മ ഇതുപോലെ ഓടി വന്നാൽ എന്താകും ചെയ്യുക; അതാണ് അവരോട് ചെയ്തത്’ – രാഹുൽ പ്രതികരിച്ചു. സമൂഹത്തിലെ താഴെ തട്ടിലുള്ളവരുമായി നടന്ന കൂടിക്കാഴ്ചകൾ രാഹുൽ എടുത്തു പറഞ്ഞു. 

യാത്രയിൽ അലട്ടുന്ന മുട്ടുവേദനയെക്കുറിച്ച് ചിലർ ചോദിച്ചു. ‘രണ്ടു കാലിനും ശേഷി ഇല്ലാത്ത ഒരു കുട്ടി കഴിഞ്ഞ ദിവസമല്ലേ കാണാൻ വന്നത്. അങ്ങനെ ഉള്ളവരെ ഓർക്കുമ്പോൾ എന്റെ ചെറിയ വേദന മറന്നു പോകും’ – രാഹുൽ പറഞ്ഞു. 

കെ.സുധാകരൻ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, എം.എം.ഹസൻ, കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, ടി.സിദ്ദിഖ്, പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. 

English Summary: Rahul Gandhi to write book on experiences during Bharat Jodo Yatra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com