കരുവന്നൂർ: റിസ്ക് ഫണ്ട് ബോർഡിൽനിന്ന് ലഭിക്കുക 10 കോടി; കേരള ബാങ്കിൽ നിന്നു 30 കോടി
Mail This Article
ഇരിങ്ങാലക്കുട ∙ 300 കോടി രൂപയുടെ വായ്പത്തട്ടിപ്പ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്കു പണം വിതരണം ചെയ്യാൻ സഹകരണ റിസ്ക് ഫണ്ട് ബോർഡുമായി 3ന് കരാർ ഒപ്പുവയ്ക്കും. 2 ഗഡുക്കളായി 10 കോടി രൂപയാണ് ലഭിക്കുക. അഡ്മിനിസ്ട്രേറ്റർ അടക്കം തിരുവനന്തപുരത്തുള്ള ബാങ്ക് അധികൃതർ നടപടികൾ പൂർത്തിയാക്കി. കരാർ ഒപ്പുവയ്ക്കുന്ന 3ന് ആദ്യഗഡു ലഭിക്കും. ബോർഡിൽനിന്ന് കിട്ടുന്ന പണം ബാങ്ക് സ്വർണവായ്പ പുനരാരംഭിക്കാനാണ് ഉപയോഗിക്കുക.
കേരള ബാങ്കിൽനിന്ന് 30 കോടി രൂപയാണ് ബാങ്കിന് ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട നടപടികൾ അടുത്തയാഴ്ചയോടെ പൂർത്തിയാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. ബാങ്കിന്റെ നിലവിലുള്ള വായ്പകളുടെ റീ ഫിനാൻസിങ് പദ്ധതിയിലൂടെയാണ് കേരള ബാങ്കിൽനിന്ന് തുക ലഭ്യമാക്കുന്നത്. ഇവിടെനിന്ന് ലഭിക്കുന്ന തുകയാണ് നിക്ഷേപകർക്ക് നൽകുക. കാലാവധി പൂർത്തിയായ നിക്ഷേപങ്ങളുടെ 10 ശതമാനവും പലിശയുടെ 50 ശതമാനവുമാണ് നൽകുക.
English Summary: 10 crore from risk fund board to Karuvannur bank