പരിസ്ഥിതിലോല മേഖല: പഠനത്തിന് അഞ്ചംഗ വിദഗ്ധ സമിതി
Mail This Article
തിരുവനന്തപുരം ∙ പരിസ്ഥിതിലോല മേഖല (ഇഎസ്‍സെഡ് /ബഫർസോൺ) വിഷയത്തിൽ സംസ്ഥാനത്തു നേരിട്ടു സർവേ നടത്തുന്നതിനു ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ ചെയർമാനായി സർക്കാർ അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിച്ചു.
പരിസ്ഥിതി, തദ്ദേശ വകുപ്പുകളിലെ അഡീഷനൽ ചീഫ് സെക്രട്ടറിമാർ, വനം പ്രിൻസിപ്പൽ സെക്രട്ടറി, മുൻ വനം മേധാവി ജയിംസ് വർഗീസ് എന്നിവരാണ് അംഗങ്ങൾ. സമിതിക്കു സാങ്കേതിക സഹായം നൽകുന്നതിനു വിദഗ്ധരുടെ നാലംഗ സമിതിക്കും രൂപം നൽകി.
അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ് ആൻഡ് ഫോറസ്റ്റ് ഇന്റലിജൻസ്) പ്രമോദ് ജി.കൃഷ്ണൻ, ഭൗമ ശാസ്ത്രജ്ഞൻ ഡോ. റിച്ചാർഡ് സ്കറിയ, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അംഗം ഡോ. എ.വി.സന്തോഷ്കുമാർ, കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ എന്നിവരാണു സാങ്കേതിക സമിതി അംഗങ്ങൾ.
ബഫർസോൺ വിഷയത്തിൽ കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ (കെഎസ്‍ആർഇസി) നടത്തിയ ഉപഗ്രഹ സർവേയ്ക്കു പുറമേ നേരിട്ടുള്ള പരിശോധന കൂടി നടത്തി സുപ്രീം കോടതിയിൽ റിപ്പോർട്ടു സമർപ്പിക്കാനാണു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കഴിഞ്ഞ മാസം ഉന്നതതലയോഗം തീരുമാനിച്ചത്.
ബഫർസോൺ മേഖലയിലെ കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കു പുറമേ ഇതരനിർമാണ പ്രവർത്തനങ്ങൾ, ഭൂവിനിയോഗം എന്നിവയാണു നേരിട്ടു പരിശോധിക്കുക. ഒരു മാസത്തിനകം ഇടക്കാല റിപ്പോർട്ടും 3 മാസത്തിനകം അന്തിമ റിപ്പോർട്ടും സമർപ്പിക്കണമെന്നും നടപടികൾ ചീഫ് സെക്രട്ടറി ക്രോഡീകരിക്കണമെന്നുമാണു നിർദേശം.
ഉപഗ്രഹ സർവേയിൽ ജനവാസമേഖലകൾ കൃത്യമായി നിർണയിക്കാനായില്ല. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമാകും അന്തിമ റിപ്പോർട്ട് സുപ്രീംകോടതിക്കു സമർപ്പിക്കുക.
ബഫർസോൺ നടപ്പാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കോടതിയെ ധരിപ്പിക്കാൻ വിദഗ്ധ സമിതി റിപ്പോർട്ട് ഉപയോഗപ്പെടുത്താമെന്നാണു കേരളം കരുതുന്നത്. ബഫർസോൺ വിഷയത്തിൽ സംസ്ഥാനം പുനഃപരിശോധനാ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.
English Summary: Expert committee to study buffer zone