ADVERTISEMENT

കൊച്ചി∙ കണ്ണൂർ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ നിയമന ലിസ്റ്റിൽ ഒന്നാമതുള്ള പ്രിയ വർഗീസിന് യുജിസി ചട്ടപ്രകാരമുള്ള അധ്യാപന പരിചയം ഇല്ലെന്നു യുജിസി ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചു. കേസ് ഒക്ടോബർ 21ലേക്കു മാറ്റി. വിവാദ ലിസ്റ്റിൽ നിന്നുള്ള നിയമനം കോടതി നേരത്തേ തടഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ ഒഴിവാക്കി ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്.ബി. കോളജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്കറിയ നൽകിയ ഹർജിയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്.

യുജിസി ചട്ടപ്രകാരം അസോഷ്യേറ്റ് പ്രഫസർ നിയമനത്തിന് കുറഞ്ഞത് 8 വർഷത്തെ അധ്യാപന പരിചയം വേണം. ഫാക്കൽറ്റി ഡവലപ്മെന്റ് പ്രോഗ്രാമിനു വേണ്ടി പ്രിയ വർഗീസ് അവധിയെടുത്ത കാലയളവ് ഇതിനു പരിഗണിക്കാനാവില്ലെന്ന് യുജിസി എജ്യുക്കേഷൻ ഓഫിസർ ഡോ. സുപ്രിയ ദഹിയ അറിയിച്ചു.

അതേസമയം ഡപ്യൂട്ടേഷനിൽ ജോലി ചെയ്ത സ്റ്റുഡന്റ് സർവീസസ് ഡയറക്ടർ പദവിയെ കുറിച്ച് അറിയില്ല. അത് അധ്യാപന, ഗവേഷണ മേഖലകളിൽ വരുമെങ്കിൽ പരിഗണിക്കാനാകുമെന്നു യുജിസി വ്യക്തമാക്കി. പ്രിയ വർഗീസ് 3 വർഷം ഫാക്കൽറ്റി ഡവലപ്മെന്റ് പ്രോഗ്രാമിനു പോകുകയും 2 വർഷം ‍ഡപ്യൂട്ടേഷനിൽ പോകുകയും ചെയ്തത് അധ്യാപന പരിചയത്തിൽ കണക്കു കൂട്ടാനാവില്ലെന്ന് ആരോപിച്ചാണു ഹർജി.

English Summary: High Court extends stay on Priya Varghese's appointment 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com