കെഎസ്ആർടിസി സ്റ്റാൻഡിലെ മർദ്ദനം: ജീവനക്കാരുടെ ജാമ്യാപേക്ഷ തള്ളി
Mail This Article
തിരുവനന്തപുരം∙ കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിൽ കൺസഷൻ ടിക്കറ്റ് പുതുക്കാൻ മകളോടൊപ്പം എത്തിയ പിതാവിനെ മർദിച്ച ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ അഡിഷനൽ സെഷൻസ് കോടതി തള്ളി. പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെയുള്ള ആരോപണങ്ങൾ നിസ്സാരമായി കാണാനാകില്ലെന്നു കേസ് ഡയറി പരിശോധിച്ചതിൽനിന്ന് വ്യക്തമായതായി കോടതി ഉത്തരവിൽ പറഞ്ഞു. അന്വേഷണം തുടരാൻ പ്രതികളുടെ കസ്റ്റഡി ആവശ്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടിയതിനാൽ ജാമ്യം നിഷേധിക്കുകയാണെന്നും വ്യക്തമാക്കി.
മകളുടെ മുന്നിൽ പിതാവിനെ ദേഹോപദ്രവം ഏൽപിച്ച സർക്കാർ ഉദ്യോഗസ്ഥരായ പ്രതികൾ മുൻകൂർ ജാമ്യം അർഹിക്കുന്നില്ലെന്നു പ്രോസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ പറഞ്ഞു. പൂവച്ചൽ പഞ്ചായത്ത് ജീവനക്കാരൻ പ്രേമനനാണ് മകൾ രേഷ്മയുടെ മുന്നിൽ മർദനമേറ്റത്. പ്രതികളായ ജീവനക്കാർ ഒളിവിലാണ്. മുൻകൂർ ജാമ്യം ലഭിക്കാനാണ് ഇവരെ അറസ്റ്റു ചെയ്യാത്തതെന്നാണ് ആക്ഷേപം. പ്രതികൾ വിവിധ യൂണിനുകളിൽപെട്ടവരാണ്.
Content Highlights: KSRTC, Kattakkada Depot, Anticipatory Bail Plea