കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി ഇന്നു മുതൽ; ടിഡിഎഫ് പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു
Mail This Article
തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം ഇന്നു മുതൽ. സിംഗിൾ ഡ്യൂട്ടിക്കെതിരെ ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫ് പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു. നിയമവിരുദ്ധമായ ഡ്യൂട്ടികൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് സമ്മതിച്ചതിനാലും നിയമവിദഗ്ധരുമായി നടത്തിയ കൂടിയാലോചനകളുടെ അടിസ്ഥാനത്തിലുമാണ് സമരം മാറ്റിയതെന്നു ടിഡിഎഫ് അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ 6 ഡിപ്പോകളിലാണ് ഇന്നു മുതൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കുന്നത്. ആദ്യം ഓർഡിനറി സർവീസുകളിലും പിന്നീട് ദീർഘദൂര സർവീസുകളിലും നടപ്പാക്കും. 6 മാസം നടപ്പാക്കിയ ശേഷം ജീവനക്കാരുടെ അഭിപ്രായം തേടും. എന്നിട്ടേ പദ്ധതി പൂർണ തോതിൽ നടപ്പാക്കൂ. സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയ ഡിപ്പോകളിൽ 12 മണിക്കൂറാണ് ഇനി ഡ്യൂട്ടി സമയം. എന്നാൽ ഇപ്പോൾ തയാറാക്കിയ ഷെഡ്യൂൾ പ്രകാരം 12 മണിക്കൂർ ഡ്യൂട്ടി സമയം നൽകിയിട്ടില്ല.
ശമ്പളത്തിന് 50 കോടി
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം മൂന്നിനു മുൻപ് നൽകാൻ തീരുമാനം. ഇതിനായി 50 കോടി രൂപ സർക്കാർ കൈമാറി. 30 കോടി രൂപ ശമ്പളത്തിനായി കെഎസ്ആർടിസി മാറ്റി വച്ചിരുന്നു. 82 കോടിയാണ് ശമ്പളം നൽകാൻ വേണ്ടത്.
English Summary: KSRTC Employees strike canceled