മലേഷ്യൻ ജോലിയുടെ പേരിലും തട്ടിപ്പ്; ഒട്ടേറെ മലയാളികൾ കുടുങ്ങിയതായി സംശയം
Mail This Article
ആലപ്പുഴ ∙ മ്യാൻമറിനു പിന്നാലെ മലേഷ്യയിലും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പിനിരയായ 6 പേർ എറണാകുളം എളമക്കര പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം കേന്ദ്രീകരിച്ച് മറ്റൊരു സംഘവും സമാന തട്ടിപ്പു നടത്തിയതായി പരാതിയുയർന്നിട്ടുണ്ടെങ്കിലും ആരും പൊലീസിനെ സമീപിച്ചിട്ടില്ല. ഉയർന്ന ജോലി വാഗ്ദാനം ചെയ്ത് മലേഷ്യയിലെത്തിച്ച ശേഷം തടവിലാക്കി ഏജന്റുമാർ നിർദേശിക്കുന്ന ജോലിചെയ്യാൻ നിർബന്ധിക്കുകയാണ് തട്ടിപ്പുരീതി.
എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനടുത്തുള്ള സ്വകാര്യ സ്ഥാപനം വഴി മലേഷ്യയിലേക്കു പോയവരാണ് എളമക്കര പൊലീസിൽ പരാതി നൽകിയത്.
കോഴിക്കോട് സ്വദേശികളാണ് സ്ഥാപനം നടത്തിയിരുന്നതെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇതുവരെ കേസെടുത്തിട്ടില്ല. ഇതേ ഏജൻസിക്കെതിരെ മുൻപ് 21 പരാതികൾ പല പൊലീസ് സ്റ്റേഷനുകളിലായി ലഭിച്ചിട്ടുണ്ടെന്നാണു വിവരം.
തിരുവനന്തപുരത്തെ സംഘത്തിന്റെ സഹായത്തോടെ മലേഷ്യയിലേക്കു പോയവരിൽ നാലു പേർ തിരിച്ചെത്തിയതോടെയാണ് തട്ടിപ്പു പുറത്തുവന്നത്. രണ്ട് ഏജന്റുമാർ വഴിയാണ് വിദേശത്തേക്കു പോയതെന്നും രണ്ടു ലക്ഷം രൂപ വരെയാണ് ജോലിക്കു വേണ്ടി നൽകിയിട്ടുണ്ടെന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയവർ പറഞ്ഞു.
വാട്സാപ് ഗ്രൂപ്പുകൾ വഴിയും ഫെയ്സ്ബുക് വഴിയുമാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. തൊഴിൽ വീസയാണു വാഗ്ദാനം ചെയ്യുന്നതെങ്കിലും 30 ദിവസത്തെ ടൂർ വീസയാണ് നൽകുക.
സംശയമുന്നയിച്ചാൽ, മലേഷ്യയിൽ എത്തി 3 മാസത്തിനുള്ളിൽ തൊഴിൽ വീസ ലഭിക്കുമെന്ന ഉറപ്പു നൽകും. പണം തിരികെ ലഭിക്കാത്തതിനാൽ ടൂർ വീസയിൽ തന്നെ പോകാൻ ഇരകൾ നിർബന്ധിതരാകും.
മലേഷ്യയിൽ വിമാനത്താവളത്തിൽ കമ്പനി വാഹനം കാത്തിരിക്കുമെന്നു പറയുമെങ്കിലും അവിടെ എത്തുമ്പോൾ ടാക്സി വിളിച്ച് കമ്പനിയിലേക്കു പോകാൻ നിർദേശിക്കും. ഇവിടെ എത്തുന്നതോടെ സ്ഥാപനത്തിലുള്ളവർ കയ്യിലുള്ള പണവും പാസ്പോർട്ടും വാങ്ങും. ഇതോടെ, ഇവർക്കു പുറത്തിറങ്ങാൻ കഴിയാതെയാകും.
പിന്നീടാണ്, നേരത്തെ പറഞ്ഞ ജോലികളല്ല ചെയ്യേണ്ടതെന്നറിയുക. എതിർക്കാൻ ശ്രമിച്ചാൽ തടവിലാക്കി പീഡിപ്പിക്കുകയാണു പതിവെന്നും ഒട്ടേറെപ്പേർ അവിടെ കുടുങ്ങിയിട്ടുണ്ടെന്നും രക്ഷപ്പെട്ട് എത്തിയവർ പറയുന്നു.
English Summary: Malaysian job fraud