പോപ്പുലർ ഫ്രണ്ട് നേതാക്കളെ റിമാൻഡ് ചെയ്തു
Mail This Article
കൊച്ചി∙ റെയ്ഡിനെ തുടർന്ന് എൻഐഎ അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാക്കളെ വീണ്ടും റിമാൻഡ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങിയിരുന്ന ഇവരെ ഇന്നലെ തിരികെ കോടതിയിൽ ഹാജരാക്കിയ ശേഷം കാക്കനാട് ജില്ലാ ജയിലിലേക്കയച്ചു.
കഴിഞ്ഞ ദിവസം അറസ്റ്റിലായി റിമാൻഡിലുള്ള പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൽ സത്താറിനായി എൻഐഎ നൽകിയ കസ്റ്റഡി അപേക്ഷയിൽ വാദം കേൾക്കുന്നതു കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. രണ്ടാം പ്രതി പോപ്പുലർ ഫ്രണ്ട് എജ്യുക്കേഷൻ വിങ് ദേശീയ ഇൻ ചാർജ് കരമന അഷറഫ് മൗലവി, നാലാം പ്രതി പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ്, അഞ്ചാം പ്രതി സോണൽ സെക്രട്ടറി ഷിഹാസ്, ആറാം പ്രതി നടക്കാവ് ഡിവിഷൻ ജോയിന്റ് കൺവീനർ പി. അൻസാരി, ഏഴാം പ്രതി ഈരാറ്റുപേട്ട നടക്കൽ ഡിവിഷനൽ കൺവീനർ എം.എം.മുജീബ്, എട്ടാം പ്രതി മുണ്ടക്കയം ഡിവിഷനൽ കൺവീനർ നജ്മുദ്ദീൻ, ഒൻപതാം പ്രതി കോട്ടയം ജില്ലാ സെക്രട്ടറി ടി.എസ്.സൈനുദ്ദീൻ, പത്താം പ്രതി പെരുമ്പിലാവ് സ്വദേശി പി.കെ. ഉസ്മാൻ, 11-ാം പ്രതി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം യഹിയ കോയ തങ്ങൾ, 13-ാം പ്രതി വളാഞ്ചേരി സ്വദേശി കെ. മുഹമ്മദലി, 14-ാം പ്രതി കാസർകോട് ജില്ലാ പ്രസിഡന്റ് സി.ടി. സുലൈമാൻ എന്നിവരാണു റിമാൻഡിലുള്ളത്.
ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാൻ പ്രതികൾ ശ്രമിച്ചിരുന്നുവെന്നു കണ്ടെത്തിയതായി എൻഐഎ നൽകിയ കസ്റ്റഡി അപേക്ഷയിൽ സൂചിപ്പിച്ചിട്ടുണ്ട്. പ്രമുഖരെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടിരുന്നുവെന്നും റെയ്ഡിൽ പിടിച്ചെടുത്ത രേഖകളിൽ ഇതു സംബന്ധിച്ച ഗൂഢാലോചന നടന്നതിന്റെ തെളിവുണ്ടെന്നും എൻഐഎ പറയുന്നു.
English Summary: Popular front of India leaders remanded