സച്ചിദാനന്ദമൂർത്തി വിരമിച്ചു
Mail This Article
ന്യൂഡൽഹി ∙ മലയാള മനോരമയുടെയും ദ് വീക്കിന്റെയും ഡൽഹി റസിഡന്റ് എഡിറ്റർ കെ.എസ്.സച്ചിദാനന്ദമൂർത്തി വിരമിച്ചു. രാജ്യതലസ്ഥാനത്തെ ഏറ്റവും മുതിർന്ന മാധ്യമപ്രവർത്തകരിലൊരാളായ സച്ചിദാനന്ദമൂർത്തി, 1982 ലാണ് മനോരമയിൽ ചേർന്നത്. മനോരമയുടെയും ദ് വീക്കിന്റെയും സ്പെഷൽ കറസ്പോണ്ടന്റായി ബെംഗളൂരുവിൽ പ്രവർത്തിക്കുമ്പോഴാണ് 1990 ൽ ഡൽഹിയിൽ ചീഫ് ഓഫ് ബ്യൂറോ ആയത്; 2000 മുതൽ റസിഡന്റ് എഡിറ്റർ.
ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും രാഷ്ട്രീയ സംഭവവികാസങ്ങൾ വിശകലനം ചെയ്യുന്നതിൽ പ്രാഗല്ഭ്യം തെളിയിച്ച സച്ചിദാനന്ദമൂർത്തി, ദേശീയ രാഷ്ട്രീയ ചലനങ്ങൾ സംബന്ധിച്ച് മനോരമയിൽ ‘ദേശീയം’, ദ് വീക്കിൽ ‘പവർ പോയിന്റ്’ എന്നീ പംക്തികൾ ദീർഘകാലം കൈകാര്യം ചെയ്തു. മാധ്യമരംഗത്തെ മികവിനു ദർലഭ് സിങ് സ്മാരക മീഡിയ അവാർഡ്, കർണാടക മീഡിയ അക്കാദമി വിശിഷ്ട പുരസ്കാരം തുടങ്ങിയവ നേടി.
പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ, കേന്ദ്ര സർക്കാരിന്റെ പ്രസ് അക്രഡിറ്റേഷൻ സമിതി, പ്രസ് കൗൺസിൽ അധ്യക്ഷ നിർണയ സമിതി, ലോക്സഭയുടെയും ദേശീയ മനുഷ്യാവകാശ കമ്മിഷന്റെയും മാധ്യമ ഉപദേശക സമിതികൾ എന്നിവയിൽ അംഗമായിരുന്നു. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറലായും പ്രവർത്തിച്ചു. മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യുവിന്റെ അധ്യക്ഷതയിൽ സഹപ്രവർത്തകർ യാത്രയയപ്പു നൽകി.
English Summary: Sachidanandamurthy retires