എജി നൽകുന്ന നിയമോപദേശം വിവരാവകാശ പരിധിയിൽ വരില്ല: ഹൈക്കോടതി
Mail This Article
കൊച്ചി ∙ അഡ്വക്കറ്റ് ജനറൽ സർക്കാരിനു നൽകുന്ന നിയമോപദേശം വെളിപ്പെടുത്തേണ്ടതില്ലെന്നും വിവരാവകാശ നിയമത്തിലെ വ്യവസ്ഥ പ്രകാരം ഒഴിവു നൽകിയിട്ടുണ്ടെന്നും ഹൈക്കോടതി. ലാവ്‌ലിൻ കേസിലും പാലക്കാട് സമ്പത്ത് കസ്റ്റഡി മരണക്കേസിലും എജി നൽകിയ നിയമോപദേശത്തിന്റെ പകർപ്പുകൾ വിവരാവകാശ നിയമപ്രകാരം നൽകണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവുകൾ റദ്ദാക്കിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ഇക്കാര്യം വിശദീകരിച്ചത്. കമ്മിഷന്റെ ഉത്തരുവകൾക്കെതിരെ എജിയുടെ സെക്രട്ടറി, എജി ഓഫിസ് സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസർ (എസ്പിഐഒ), അപ്‌ലറ്റ് അതോറിറ്റി എജി ഓഫിസ് ജോയിന്റ് സെക്രട്ടറി എന്നിവരാണു ഹർജി നൽകിയത്.
അഭിഭാഷകൻ–കക്ഷി ബന്ധമാണ് അഡ്വക്കറ്റ് ജനറലും സർക്കാരും തമ്മിലുള്ളതെന്നു കോടതി വിലയിരുത്തി. അഭിഭാഷകനും കക്ഷിയും തമ്മിലുള്ള ബന്ധം വിശ്വാസത്തിലധിഷ്‌ഠിതമാണ്. ഇവരുടെ ആശയവിനിമയം രഹസ്യ സ്വഭാവമുള്ളതായതിനാൽ വിവരാവകാശ നിയമത്തിന്റെ സംരക്ഷണമുണ്ട്. സൂക്ഷ്മവും പ്രശ്നസാധ്യതയുള്ള വിഷയങ്ങളിലും എജിയുടെ അഭിപ്രായം സർക്കാരിനു തേടേണ്ടിവരും. എജി നൽകുന്ന നിയമോപദേശങ്ങൾ എല്ലായ്പ്പോഴും രഹസ്യമായിരിക്കണം. അതിനു വിവരാവകാശ നിയമം 8(1)(ഇ) വകുപ്പ് പ്രകാരം സംരക്ഷണമുണ്ട്. ഇക്കാര്യത്തിൽ അഭിഭാഷകനും കക്ഷിയും തമ്മിലുള്ള ആശയവിനിമയം സംബന്ധിച്ച ഇന്ത്യൻ തെളിവ് നിയമത്തിന്റെ 126ാം വകുപ്പും ബാധകമാണെന്നു കോടതി പറഞ്ഞു.
English Summary: AG's legal advice does not come under right to information says high court