ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു സന്തുലിതവും ക്രമാനുഗതവുമായ വളർച്ച പാർട്ടിക്ക് ഇല്ലെന്ന് സിപിഐയുടെ സ്വയംവിമർശനം. ഇന്ന് ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടിലാണ് ഈ പരാമർശം. അതേസമയം, സമീപകാലത്തു പാർട്ടിയുടെ അംഗസംഖ്യ വർധിച്ചതു നേട്ടമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇനിയും വളരാനുള്ള സാധ്യത ഉണ്ടെന്നും ഇപ്പോഴത്തെ അനുകൂല സാഹചര്യം ഉപയോഗിക്കണമെന്നും ആവശ്യപ്പെടുന്നു.

പാർട്ടിയുടെ ഇപ്പോഴത്തെ അംഗസംഖ്യ 1.77 ലക്ഷം ആണ്. കഴിഞ്ഞ സമ്മേളന കാലവുമായി തട്ടിച്ചുനോക്കുമ്പോൾ 43,000 അംഗങ്ങൾ വർധിച്ചു. ബ്രാഞ്ചുകളുടെ എണ്ണം 9000 ൽ നിന്ന് 11,000 ആയി. കൊല്ലം, തിരുവനന്തപുരം, തൃശൂർ ആലപ്പുഴ ജില്ലകളാണ് അംഗസംഖ്യയിൽ മുന്നിൽ.

മലബാർ മേഖലകളിലെ സ്ഥിതിയിൽ റിപ്പോർട്ട് ഉത്കണ്ഠ രേഖപ്പെടുത്തുന്നു. മലപ്പുറം പോലുള്ള ജില്ലകളിൽ അനുകൂല സാഹചര്യം ഉണ്ടായിട്ടും മുന്നോട്ടു പോകാൻ സാധിക്കുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി, മൂവാറ്റുപുഴ സിറ്റിങ് സീറ്റുകൾ കൈവിട്ടു പോയതിൽ പാർട്ടിക്കകത്തെ പ്രാദേശിക പ്രശ്നങ്ങളും കാരണമായെന്ന സൂചന റിപ്പോർട്ടിൽ ഉണ്ട്.

സർക്കാരിന്റെയും എൽഡിഎഫിന്റെയും ഇടതു സ്വഭാവം കൈമോശം വരാതിരിക്കാനുള്ള ജാഗ്രത സിപിഐയുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നു രാഷ്ട്രീയ റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഇടതുനയങ്ങളിൽ നിന്നു വ്യതിചലിച്ച ഘട്ടങ്ങളിൽ എല്ലാം സിപിഐ അക്കാര്യം ചൂണ്ടിക്കാട്ടുകയും ചെറുക്കുകയും ചെയ്തുവെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.

ആദ്യം കടുത്ത വിമർശനം; പിന്നെ മയപ്പെടുത്തി

സാമ്പത്തിക പരിമിതികളിൽ നിന്നുകൊണ്ടുള്ള സർക്കാരിന്റെ പ്രവർത്തനത്തെ പൊതുവിൽ റിപ്പോർട്ട് അഭിനന്ദിക്കുന്നു. ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങളിൽ പരാതി ഉണ്ടെന്നും സർക്കാരിനെതിരെ വികാരം വളർത്തുന്ന നടപടികൾ പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുണ്ടെന്നും പരാമർശമുണ്ട്. പൊലീസിനും സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനം റിപ്പോർട്ട് തയാറാക്കാനായി ചേർന്ന സംസ്ഥാന കൗൺസിലിൽ ഉയർന്നിരുന്നു. അതെല്ലാം റിപ്പോർട്ടിൽ എഴുതി വച്ചിട്ട് എൽഡിഎഫിന്റെ ഭാഗമായി നിൽക്കണോ എന്നായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ചോദ്യം. ഒറ്റയ്ക്കു നിൽക്കുക, അല്ലെങ്കിൽ യുഡിഎഫിലേക്കു പോകുക എന്നതാണ് അപ്പോഴുള്ള മാർഗമെന്നും കാനം ചൂണ്ടിക്കാട്ടി. അതോടെ റിപ്പോർട്ട് മയപ്പെടുത്താനുള്ള കാനത്തിന്റെ നിലപാട് കൗൺസിൽ അംഗീകരിച്ചു.

Content Highlight: CPI State Conference 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com