ADVERTISEMENT

തിരുവനന്തപുരം∙ സിപിഐ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ചേർന്ന നിർവാഹക സമിതി യോഗത്തിൽ കടുത്ത ചേരിതിരിവ്. അതേസമയം ഇന്ന് പ്രതിനിധി സമ്മേളന നഗരിയിൽ പതാക ഉയർത്താൻ സി.ദിവാകരനെ നിശ്ചയിച്ച തീരുമാനത്തിൽ മാറ്റമില്ല. ഇസ്മായിലിന്റെയും ദിവാകരന്റെയും പ്രസ്താവനകൾക്കെതിരെ കാനം വിഭാഗം രൂക്ഷമായി തിരിഞ്ഞു. സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ചേരുന്ന നിർവാഹക സമിതി പെട്ടെന്നു പിരിയുന്നതാണു സാധാരണ കണ്ടു വരുന്നതെങ്കിൽ ഇന്നലെ യോഗം രണ്ടു മണിക്കൂറോളം നീണ്ടു

75 വയസ്സ് കഴിഞ്ഞവരെ സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ ആ പ്രായം പിന്നിട്ട ഇസ്മായിലും ദിവാകരനും പരസ്യമായി രംഗത്തു വന്നതാണു നിർവാഹക സമിതിയിലെ കാനം വിഭാഗം ആയുധമാക്കിയത്. രണ്ടു മുതിർന്ന നേതാക്കളുടെ പരസ്യ പ്രസ്താവനകൾ പാർട്ടിയിലെ ഐക്യം തകരാൻ കാരണമായെന്നു ചൂണ്ടിക്കാട്ടി ഇ.ചന്ദ്രശേഖരനാണ് ആക്രമണം തുടങ്ങിവച്ചത്. പാ‍ർട്ടിയിൽ വിഭാഗീയത ഉണ്ടെന്ന പ്രതീതി പരത്താൻ ഇതു മാധ്യമങ്ങൾക്കു സഹായകരമായെന്നും അവർ ആ ജോലി ഭംഗിയായി നിർവഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയിൽ ഗ്രൂപ്പുകൾ ഉണ്ടായാൽ അഴുക്കുകളെല്ലാം രണ്ടു ഭാഗത്തായി നിറയുകയും കമ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവർ പുറത്തേക്കു പോകുകയും ചെയ്യുമെന്നു വെളിയം ഭാർഗവൻ പറഞ്ഞിട്ടുള്ളതു മുല്ലക്കര രത്നാകരൻ ഓർമിപ്പിച്ചു. മന്ത്രി പി.പ്രസാദ് അടക്കമുള്ളവർ വിഭാഗീയ നീക്കങ്ങൾക്കെതിരെ ശബ്ദമുയർത്തി. ഇസ്മായിലിനെയും ദിവാകരനെയും വ്യക്തിപരമായി ആക്രമിക്കുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനുള്ള കരുതലും എതിർപക്ഷം കാണിച്ചു.

കൊടിമര ജാഥ കൈമാറ്റച്ചടങ്ങ് താൻ ബഹിഷ്കരിച്ചെന്ന പ്രതീതി വന്നതിലെ അമർഷം ഇസ്മായിൽ പ്രകടിപ്പിച്ചു. ആദ്യം എ.കെ.ചന്ദ്രനെയാണു ജാഥ ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചത്. പിന്നീട് എന്തുകൊണ്ടോ തന്നെ തീരുമാനിച്ചപ്പോൾ അസൗകര്യം അറിയിച്ചതാണ്. തലസ്ഥാനത്ത് ഇല്ലെന്നും എത്തിച്ചേരാൻ കഴിയില്ലെന്നും പാർട്ടി കമ്മിറ്റിയിലും വ്യക്തമാക്കിയതാണെന്ന് ഇസ്മായിൽ പറഞ്ഞു. തന്റെ പ്രതികരണങ്ങൾ അതിരു വിട്ട വ്യാഖ്യാനങ്ങൾക്കു കാരണമാകുകയാണു ചെയ്തതെന്നു ദിവാകരൻ ന്യായീകരിച്ചു.

രാജയെ തണുപ്പിക്കാൻ നേതാക്കൾ

തിരുവനന്തപുരം∙ പൊതു സമ്മേളനത്തിനു ക്ഷണിക്കാത്തതിന്റെ പേരിൽ അമർഷത്തിൽ ആയ സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയെ തണുപ്പിക്കാൻ നേതാക്കൾ. പന്ന്യൻ രവീന്ദ്രൻ, കെ.പ്രകാശ് ബാബു, മന്ത്രി കെ.രാജൻ തുടങ്ങിയവരാണു വൈകിട്ട് തൈക്കാട് ഗവ.ഗെസ്റ്റ് ഹൗസിൽ എത്തി രാജയെ അനുനയിപ്പിക്കാൻ ശ്രമിച്ചത്.

English Summary: Division in CPI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com