ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസിനു പുതിയ മുഖം നൽകുമെന്ന വാഗ്ദാനവുമായി അട്ടിമറി വിജയം ലക്ഷ്യമിട്ട് ശശി തരൂർ. ‘തരൂർ ഫോർ പ്രസിഡന്റ്’ എന്ന മുദ്രാവാക്യമുയർത്തിയുള്ള പ്രചാരണത്തിന് അദ്ദേഹം തുടക്കമിട്ടു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അപേക്ഷിച്ച് മല്ലികാർജുൻ ഖർഗെ താരതമ്യേന കരുത്തു കുറഞ്ഞ എതിരാളിയാണെന്നാണു തരൂരിന്റെ കണക്കുകൂട്ടൽ. 80 വയസ്സുള്ള ഖർഗെയെ പാർട്ടിയിലെ യുവനിര അംഗീകരിക്കില്ലെന്നും വിലയിരുത്തുന്നു. യുവാക്കളെ ഒപ്പം നിർത്തിയും മുതിർന്നവരുടെ വിശ്വാസമാർജിച്ചും വിജയവഴി ഉറപ്പാക്കുകയാണു ലക്ഷ്യം.

പാർട്ടിയുടെ ഒൗദ്യോഗിക സ്ഥാനാർഥി എന്ന പരിവേഷം ഖർഗെയ്ക്കുണ്ടെങ്കിലും കേരളമടക്കം ഒട്ടേറെ സംസ്ഥാനങ്ങളിൽനിന്നു തനിക്കു വൻ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണു തരൂർ. ഹൈക്കമാൻഡിന്റെ നീരസം നേരിട്ടേക്കാമെന്ന ആശങ്കയിൽ പരസ്യമായി പിന്തുണ വാഗ്ദാനം ചെയ്യാൻ മടിക്കുന്ന പലരും രഹസ്യ ബാലറ്റ് വോട്ടെടുപ്പിൽ ഒപ്പം നിൽക്കാമെന്ന് അദ്ദേഹത്തിന് ഉറപ്പു നൽകിയിട്ടുണ്ട്. പിന്തുണയുറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങൾ സന്ദർശിക്കും.

ഒൻപതിനായിരത്തിലധികം പിസിസി പ്രതിനിധികൾക്കാണു തിരഞ്ഞെടുപ്പിൽ വോട്ടവകാശം. കേരളമടക്കം സംഘടനാപരമായി പാർട്ടിക്കു കരുത്തുള്ള സംസ്ഥാനങ്ങളിൽ പ്രതിനിധികൾ പരിചിതരാണ്. എന്നാൽ, യുപി പോലെ പാർട്ടി ദുർബലമായ സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ ഇടംപിടിച്ചവരിൽ പലരെയും തങ്ങളുടെ സ്ഥാനാർഥിയുടെ വിജയമുറപ്പാക്കാൻ ഹൈക്കമാൻഡ് തിരുകിക്കയറ്റിയതാണെന്ന ആക്ഷേപം ശക്തം.പ്രതിനിധികളുടെ ഫോൺ നമ്പറുകൾ വോട്ടർ പട്ടികയിൽ ഇല്ലാത്തതിനാൽ ഇവരെ ബന്ധപ്പെടുക എളുപ്പമല്ല. ഇവരെ കണ്ടെത്തി വോട്ടഭ്യർഥന നടത്താൻ തരൂരിന്റെ ടീമംഗങ്ങൾ സംസ്ഥാനങ്ങൾ സന്ദർശിക്കും. 

English Summary: Shashi Tharoor hopeful of getting votes in his favour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com