ADVERTISEMENT

തിരുവനന്തപുരം∙ സിപിഐ സംസ്ഥാന സെക്രട്ടറി പദത്തിലേക്കു കാനം രാജേന്ദ്രനെതിരെ യുവ നേതാവും മുൻ മന്ത്രിയുമായ വി.എസ്.സുനിൽ കുമാറിനെ മത്സരിപ്പിക്കുന്നതും കെ.ഇ.ഇസ്മായിൽ പക്ഷത്തിന്റെ പരിഗണനയിൽ. മത്സരസാധ്യത മുറുകിയതോടെയാണു സുനിലിന്റെ വരവ് ചിലർ പ്രവചിക്കുന്നത്.

75 എന്ന പ്രായപരിധി സംസ്ഥാന സമ്മേളനം അംഗീകരിച്ചാൽ ഇസ്മായിലും സി.ദിവാകരനും സംസ്ഥാന കൗൺസിലിൽ നിന്നു പുറത്താകും. അതോടെ ഇരുവർക്കും മത്സരിക്കാൻ കഴിയില്ല. കാനം വിരുദ്ധ ചേരി കണ്ടു വച്ചിരിക്കുന്ന കെ.പ്രകാശ് ബാബു മത്സരസന്നദ്ധനാണെന്ന സൂചന ഇതുവരെ നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണു സുനിലിനെ രംഗത്തിറക്കണമെന്ന അഭിപ്രായം ഉയരുന്നത്. സംസ്ഥാന നിർവാഹക സമിതി അംഗവും മുൻ അസി.സെക്രട്ടറിയുമായ സി.എൻ.ചന്ദ്രന്റെ പേരും ഉയർന്നിട്ടുണ്ട്.

മത്സര പ്രതീതി തന്നെയാണു നിലവിൽ സമ്മേളനത്തിലുള്ളത്. 3 നാണ് തിരഞ്ഞെടുപ്പുകൾ. ശക്തിസമാഹരണ ഭാഗമായി തിരുവനന്തപുരം അടക്കമുള്ള ചില ജില്ലകളിൽ മുൻ നിശ്ചയിച്ച ചില പ്രതിനിധികളെ അവസാനം സമ്മേളനത്തിൽ നിന്നു വെട്ടി. തിരുവനന്തപുരത്ത് 5 പേർ ഒഴിവാക്കപ്പെട്ടു. ഇതിൽ കൂടുതലും ഇസ്മായിൽ പക്ഷം ആണെന്നാണ് ആരോപണം. എന്നാൽ പാർട്ടി അംഗസംഖ്യയിലെ പിശക് പിന്നീടു കണ്ടെത്തിയപ്പോൾ പ്രതിനിധികളുടെ എണ്ണവും അതിനനുസരിച്ച് കുറച്ചതാണെന്നു നേതൃത്വം വിശദീകരിക്കുന്നു. ഓരോ ജില്ലയിലെയും പാർട്ടി അംഗസംഖ്യയുടെ അടിസ്ഥാനത്തിലാണ് ആ ജില്ലയിലെ പ്രതിനിധികളുടെ ക്വോട്ട നിശ്ചയിക്കുന്നത്.

തിരുത്തി ദിവാകരൻ; ഇവിടെത്തന്നെ കാണുമെന്ന് ഇസ്മായിൽ

തിരുവനന്തപുരം∙ 75 എന്ന പ്രായപരിധി നിർദേശത്തെ തള്ളിക്കളഞ്ഞ സി.ദിവാകരൻ ഇന്നലെ ആ നിലപാട് തിരുത്തി. അതു കേന്ദ്ര നേതൃത്വത്തിന്റെ നിർദേശമാണെന്നും നടപ്പാക്കാമല്ലോ എന്നുമാണു സംസ്ഥാന നിർവാഹകസമിതി യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ദിവാകരൻ മയപ്പെടുത്തിയത്.എന്നാൽ വിയോജിപ്പ് ഇസ്മായിൽ മറച്ചുവച്ചില്ല. ഭരണഘടനാ ഭേദഗതി അംഗീകരിക്കുന്നതു വരെ അതു തീരുമാനമല്ലെന്ന് ഇസ്മായിൽ പറഞ്ഞു. കേരളത്തിൽ അതു നടപ്പാക്കിയിട്ടില്ല. പാർട്ടി നേതൃനിരയുടെ ഭാഗമായിത്തന്നെ താൻ ഉണ്ടാകും. 75 നടപ്പാക്കിയാലും ഇല്ലെങ്കിലും ഇവിടെത്തന്നെ കാണും– ഇസ്മായിൽ പറഞ്ഞു.

സ്വാഗത സംഘത്തോട് ചോദിക്കൂ: കാനം

തിരുവനന്തപുരം∙ സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പൊതു സമ്മേളനം സംസ്ഥാന സെക്രട്ടറിയായ താൻ എന്തുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു എന്ന കാര്യം സ്വാഗത സംഘത്തോടു ചോദിക്കണമെന്ന് കാനം രാജേന്ദ്രൻ. കൊടിമരജാഥ കൈമാറ്റൽ ചടങ്ങിൽ നിന്നു വിട്ടു നിന്ന കാര്യം കെ.ഇ.ഇസ്മായിലിനോടു തന്നെ ചോദിക്കണമെന്നും കാനം പ്രതികരിച്ചു.

English Summary: Will sunil kumar contest against kanam rajendran for CPI state secretary post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com