ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സെക്രട്ടറി ആയി കാനം രാജേന്ദ്രൻ തുടരുമോ എന്ന സസ്പെൻസിൽ സിപിഐ. പുതിയ സംസ്ഥാന കൗൺസിലിന്റെ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിന്റെ പ്രായപരിധി നിർദേശം ലംഘിക്കാൻ നീക്കം നടക്കുമെന്ന പ്രചാരണവും ശക്തം. സംസ്ഥാന കൗൺസിലിനെയും സെക്രട്ടറിയെയും ഇന്നു തിരഞ്ഞെടുക്കും.

കൗൺസിൽ തിരഞ്ഞെടുപ്പിൽ 75 എന്ന പ്രായപരിധി കർശനമായി നടപ്പാക്കണമെന്നു ജില്ലാഘടകങ്ങളോടു നേതൃത്വം ആവശ്യപ്പെട്ടു. കേന്ദ്ര നേതൃത്വവും ഇതു വ്യക്തമാക്കി. പ്രായപരിധിയിൽ മാറ്റമില്ലെന്ന് ഇതോടെ സംസ്ഥാന അസി.സെക്രട്ടറി കെ. പ്രകാശ് ബാബു മാധ്യമങ്ങളെ അറിയിച്ചു. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ കേന്ദ്രനിർദേശം പാലിക്കണമെന്നു ഭൂരിഭാഗവും ആവശ്യപ്പെട്ടു. കാനം–കെ.ഇ. ഇസ്മായിൽ വിഭാഗങ്ങൾ ഏറ്റുമുട്ടിയെങ്കിലും കാനത്തിനാണു പിന്തുണ കൂടുതൽ ലഭിച്ചത്.

സിപിഐയുടെ സംഘടനാരീതി അനുസരിച്ച് സംസ്ഥാന കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതു ജില്ലാ ഘടകങ്ങളാണ്. ഇന്നു പുതിയ സംസ്ഥാന കൗൺസിലിനെ പ്രഖ്യാപിക്കുന്നതിനു മുൻപായി ജില്ലകളിൽ നിന്നു കൗൺസിൽ അംഗങ്ങളെ നിർദേശിക്കണം. ഓരോ ജില്ലയിൽ നിന്നുമുള്ള പ്രതിനിധി സംഘം ഇതിനായി ഒത്തുചേരുകയാണ്. പ്രായപരിധി നിർദേശം തള്ളിക്കളയണമെന്ന വികാരം ഈ യോഗങ്ങളിൽ പടർത്താനാണ് ഇസ്മായിൽ പക്ഷത്തിന്റെ നീക്കം.

ഇതോടെ മിക്ക ജില്ലാ ഘടകങ്ങളിലും കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ് ഉണ്ടാകുമെന്ന സൂചന ശക്തമായി. സംസ്ഥാന സെന്ററിന്റെ ക്വോട്ട കേന്ദ്ര നേതൃത്വം വെട്ടിക്കുറച്ചതു മത്സരപ്രതീതി ശക്തമാക്കി. നേരത്തെ മുപ്പതോളം പേരെ സംസ്ഥാന കൗൺസിലിലേക്കു സംസ്ഥാന സെന്ററിനു നാമനിർദേശം ചെയ്യാമായിരുന്നു. ഇത് ഏതാണ്ടു പകുതിയായി കുറച്ചു. അതോടെ കഴിഞ്ഞ തവണ നോമിനേഷനിലൂടെ സംസ്ഥാന കൗൺസിലിൽ എത്തിയവരിൽ വലിയൊരു വിഭാഗം ജില്ലകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടു വരേണ്ട സാഹചര്യമായി.

ജില്ലകളിൽ നിന്നു സംസ്ഥാന കൗൺസിൽ അംഗങ്ങളെ ഇങ്ങനെ തിരഞ്ഞെടുക്കുന്ന സാഹചര്യത്തിൽ വീണ്ടും സംസ്ഥാന കൗൺസിലിലേക്കു പൊതുവായ വോട്ടെടുപ്പിനു സാധ്യത ഇല്ല. പക്ഷേ പുതിയ സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ കൗൺസിൽ ചേരുമ്പോൾ മത്സരത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കെ.പ്രകാശ് ബാബു, വി.എസ്.സുനിൽകുമാർ, സി.എൻ.ചന്ദ്രൻ എന്നിവരിൽ ഒരാൾ കാനത്തിനെതിരെ മത്സരിക്കാനുള്ള സാധ്യതയുണ്ട്. കേന്ദ്ര നേതൃത്വം ഒത്തുതീർപ്പിനുള്ള ശ്രമത്തിലാണ്.

പ്രായപരിധി നിർദേശം നടപ്പായാൽ കെ.ഇ.ഇസ്മായിലും സി.ദിവാകരനും ഇന്നു തിരഞ്ഞെടുക്കുന്ന പുതിയ സംസ്ഥാന കൗൺസിലിൽ നിന്നു പുറത്താകും. പൊരുതാതെ ഇരുവരും കീഴടങ്ങുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

 

English Summary: CPI state meet; Kanam-Ismail tussle

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com